
കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി
- ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ വ്യാപകമായി വിമർശനമുയർന്നിരുന്നു.
തിരുവനന്തപുരം: കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിനിമക്കെതിരെ രംഗത്തുവന്നിരുന്നു. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ വ്യാപകമായി വിമർശനമുയർന്നിരുന്നു. വിവാദ ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ ‘ദ കേരള സ്റ്റോറി 2’ നെതിരെ മുഖ്യമന്ത്രി പിണറായി വിജയനും വിമർശനമുന്നയിച്ചിരുന്നു.കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

സിനിമയുടെ ഒന്നാം ഭാഗം കേരളവിരുദ്ധ പ്രചാരണങ്ങളും വിദ്വേഷവും നിറച്ച വർഗീയ അജണ്ടയോടെയായിരുന്നു നിർമ്മിച്ചതെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ ചിത്രത്തെ സമൂഹം ‘ദ റിയൽ കേരള സ്റ്റോറി’ വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞു.
