
പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് സർക്കാർ ആടിനെ പട്ടിയാക്കുന്നെന്ന് മുൻവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
- ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നപ്പോഴാണ് സംസ്ഥാന സർക്കാർ പിഎം ശ്രീ ധാരണാപത്രം മരവിപ്പിച്ചത്.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് സർക്കാർ ആടിനെ പട്ടിയാക്കുന്നെന്ന് മുൻവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തൊടുന്യായങ്ങൾ പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം. കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന ഖജനാവിൽ നിന്നാണ് വിദ്യാർഥികൾക്കും അധ്യാപകർക്കുംആനുകൂല്യങ്ങൾ നൽകിയത്. ഇതാണ് സത്യമെന്നിരിക്കേ ആടിനെ പട്ടിയാക്കുന്ന രീയിൽ തൊടുന്യായങ്ങൾ പറഞ്ഞ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നപ്പോഴാണ് സംസ്ഥാന സർക്കാർ പിഎം ശ്രീ ധാരണാപത്രം മരവിപ്പിച്ചത്. യുഡിഎഫ് ആടിനെ പട്ടിയാക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ ഒരു നിലപാട്, ഭരണപക്ഷത്തിരുന്നപ്പോൾ മറ്റൊരു നിലപാട്. ദേശീയ വിദ്യാഭ്യാസ നയത്തിന് എന്താണ് പ്രശ്നം എന്ന് ഞാൻ പറഞ്ഞിട്ടില്ല. ദേശവിദ്യാഭ്യാസ നയത്തിന് പ്രശ്നങ്ങളേയുള്ളൂ – അദ്ദേഹം പറഞ്ഞു.
