
സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്
- രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം:സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്. 17 പേർക്കാണ് രോഗ ബാധ സംശയിക്കുന്നത്.ഇതുവരെ റിപ്പോർട്ട് ചെയ്ത ഏഴ് മരണങ്ങളിൽ ആറും ജൂൺ മാസത്തിലാണ്. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. ജൂൺ 1 മുതൽ 21 വരെയുള്ള ദിവസങ്ങളിലായി സംസ്ഥാനത്ത് ഷിഗെല്ല രോഗം ബാധിച്ചത് 150 പേർക്കാണ്. ഇതോടെ ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം 226 ആയി. നിലവിൽ കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിലാണ് ഷിഗെല്ല ഔട്ട് ബ്രേക്ക് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഇന്നലെയും കോഴിക്കോട് ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്.

സംസ്ഥാനത്ത് ആകെ ഷിഗെല്ല ബാധിച്ച് ഈ വർഷം റിപ്പോർട്ട് ചെയ്തത് ഏഴ് മരണമാണെങ്കിൽ അതിൽ ആറും ഈ മാസം ആണെന്നത്, സ്ഥിതി എത്രമാത്രം ഗൌരവമുള്ളതാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ്. മറ്റ് വകുപ്പുകളുടെ കൂടെ പിന്തുണയോടെ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർണമായും ആശങ്കയകറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പലയിടങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് വിവിധയിടങ്ങളിലായിട്ടാണ്.
