
സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ട് ആരോഗ്യ വകുപ്പ്
- 18 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി സ്ക്രീനിംഗ് നടത്തി റിസ്ക് ‘മൈൽഡ്, മോഡറേറ്റ്, ഹൈ’ എന്നിങ്ങനെ തരംതിരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ട് ആരോഗ്യ വകുപ്പ്. മെഡിക്കൽ കോളേജുകളിലെ അമിത തിരക്ക് പരിഹരിക്കുന്നതിനായി ജില്ലാ-ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്ന ‘പ്രതീക്ഷാ കേന്ദ്രങ്ങൾ’, ജീവിതശൈലീ രോഗങ്ങൾ തടയാൻ ജനപങ്കാളിത്തത്തോടെയുള്ള ‘ഹൃദയരാഗം’ കാമ്പയിൻ, മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ‘ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ’ എന്ന് മാറ്റൽ തുടങ്ങി സുപ്രധാന നടപടികളാണ് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചത്.കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ തീരാവുന്ന കേസുകൾക്ക് പോലും ജനങ്ങൾ മെഡിക്കൽ കോളേജുകളെ ആശ്രയിക്കുന്നത് വഴി അത്യാഹിത വിഭാഗങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായി ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ഉറപ്പാക്കുന്ന ‘പ്രതീക്ഷാ കേന്ദ്രങ്ങൾ’ ആരംഭിക്കും. ആദ്യഘട്ട ട്രയൽ റൺ പുനലൂർ താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ ആരംഭിച്ചു.ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി പ്രതിരോധിക്കുന്നതിനായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കേന്ദ്രബിന്ദുവാക്കി ‘ഹൃദയരാഗം’ പൊതുജനാരോഗ്യ കാമ്പയിൻ നടപ്പിലാക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്, ഇടുക്കിയിലെ ഇടുക്കി, മലപ്പുറത്തെ നിലമ്പൂർ എന്നീ മൂന്ന് വൈവിധ്യമാർന്ന നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.

18 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി സ്ക്രീനിംഗ് നടത്തി റിസ്ക് ‘മൈൽഡ്, മോഡറേറ്റ്, ഹൈ’ എന്നിങ്ങനെ തരംതിരിക്കും. ഉയർന്ന റിസ്കുള്ളവർക്ക് 24 മണിക്കൂറിനുള്ളിലും മറ്റുള്ളവർക്ക് രണ്ടാഴ്ചയ്ക്കുള്ളിലും വിദഗ്ധ ചികിത്സയും പരിശോധനകളും ഉറപ്പാക്കും. സംസ്ഥാനത്ത് നിലവിലുള്ള ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങളാണ് ഹൃദയരാഗം ക്യാമ്പയിന് വേണ്ടിയും ഉപയോഗിക്കുന്നത്.
