
ആവശ്യത്തിനു ഡോക്ടർമാരില്ലാതെ കോഴിക്കോട് മെഡിക്കൽ കോളേജ്
- 3 അസോഷേഷ്യേറ്റ് പ്രഫസറുടെ തസ്തികയും ഒഴിഞ്ഞു കിടക്കുന്നു
കോഴിക്കോട് : എലിപ്പനി, ഡെങ്കിപ്പനി, വൈറൽ പനി, മഞ്ഞപ്പിത്തം എന്നിവ പടരുമ്പോഴും ആവശ്യത്തിനു ഡോക്ടർമാരില്ലാതെ കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗം. നേരത്തെ ഒരു യൂണിറ്റ് ചീഫിനെ വയനാട്ടിലേക്കു സ്ഥലം മാറ്റിയിരുന്നു. ഇതിനു പുറമേ കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവു പ്രകാരം മറ്റൊരു യൂണിറ്റ് ചീഫിനെ കാസർകോട്ടേക്കും സ്ഥലം മാറ്റി. നിലവിൽ 4 അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവുകൾ ജനറൽ മെഡിസിൻ വിഭാഗത്തിൽ മാത്രമുണ്ട്.10 സീനിയർ റസിഡൻ്റുമാർ വേണ്ടിടത്ത് 3 പേർ മാത്രമാണുള്ളത്. 3 അസോഷേഷ്യേറ്റ് പ്രഫസറുടെ തസ്തികയും ഒഴിഞ്ഞു കിടക്കുന്നു.
സീനിയർ റസിഡന്റുമാരായി നിയമിച്ച 10 പേരിൽ 7 പേർ സൂപ്പർ സ്പെഷ്യൽറ്റി പിജിക്കു പ്രവേശനം ലഭിച്ചപ്പോൾ വിടുതൽ ചെയ്തു. ഇവരുടെ ഒഴിവു വന്നിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും പകരം നിയമനത്തിനു നടപടിയായില്ല. ഇവിടെ നിന്നു ജനറൽ മെഡിസിനിൽ പിജി കഴിഞ്ഞവരെ കാസർകോട്, വയനാട്, മഞ്ചേരി മെഡിക്കൽ കോളജുകളിൽ സീനിയർ റസിഡന്റുമാരായി നിയമിക്കുകയായിരന്നു. എല്ലുരോഗ വിഭാഗത്തിൽ നിന്ന് 2 അസോഷ്യേറ്റ് പ്രഫസറെയും ഒരു പ്രഫസറെയുമാണ് വയനാട്ടിലേക്കും കാസർകോട്ടേക്കുമായി മാറ്റിയത്.