
ഓട്ടോയിൽ മീറ്ററില്ലെങ്കിൽ ‘സൗജന്യ യാത്ര’; സ്റ്റിക്കർ നിർബന്ധമാക്കില്ല-സർക്കാർ
- ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും നടത്തിയ ചർച്ചയിലാണ് സ്റ്റിക്കർ നിർബന്ധമാക്കില്ലെന്ന് തീരുമാനിച്ചത്
തിരുവനന്തപുരം:സംസ്ഥാനത്തെ ഓട്ടോറിക്ഷകളിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കർ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സർക്കാർ. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും നടത്തിയ ചർച്ചയിലാണ് സ്റ്റിക്കർ നിർബന്ധമാക്കില്ലെന്ന് തീരുമാനിച്ചത്. മീറ്റർ ഇടാതെ ഓടിയാൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ പതിക്കാനുള്ള ഉത്തരവ് സർക്കാർ പിൻവലിക്കും.സ്റ്റിക്കർ പതിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കൾ മന്ത്രിയെ അറിയിച്ചു.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ സ്റ്റിക്കർ നിർബന്ധമാക്കാനായിരുന്നു വാഹന വകുപ്പിന്റെ തീരുമാനം. എന്നാൽ, ചർച്ചയിൽ സ്റ്റിക്കർ നിർബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓട്ടോ തൊഴിലാളികൾ ഈ മാസം 18 ന് നടത്താനിരുന്ന പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചു.ഇക്കഴിഞ്ഞ മാർച്ച് ഒന്ന് മുതലാണ് ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ‘സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന ഉത്തരവ് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയത്.