
കോഴിക്കോട് സർക്കാർ സൈബർപാർക്കിലെ വികസനപദ്ധതി നീട്ടിക്കൊണ്ടുപോവുന്നു
- ഒരു വർഷത്തിലധികമായി കാത്തിരിക്കുന്ന നിക്ഷപകരെയാണ് നയംമാറ്റിയിട്ടും പാട്ടക്കാലാവധിയുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ ക്യൂവിൽ നിർത്തുന്നത്.
കോഴിക്കോട്: കൊച്ചി ഇൻഫോപാർക്കിൽ ഐടി കെട്ടിടത്തിന് 90 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകിയ സർക്കാർ, കോഴിക്കോട് സർക്കാർ സൈബർപാർക്കിലെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസനപദ്ധതി പാട്ടക്കുരുക്കിൽ നീട്ടിക്കൊണ്ടുപോവുന്നു. 150 കോടിയുടെ പദ്ധതി സമർപ്പിച്ച് ഒരു വർഷത്തിലധികമായി കാത്തിരിക്കുന്ന നിക്ഷപകരെയാണ് നയംമാറ്റിയിട്ടും പാട്ടക്കാലാവധിയുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ ക്യൂവിൽ നിർത്തുന്നത്.

ബെംഗളൂരു ആസ്ഥാനമായുള്ള ഗുഡ്എർത്ത് എന്ന കന്പനിയാണ് ഐടി കെട്ടിടം പണിയാൻ 150 കോടിയുടെ പദ്ധതിസമർപ്പിച്ചത്. പാട്ടക്കാലാവധി 30 വർഷമെന്നത് മറ്റു സംസ്ഥാനങ്ങളിലേതുപോലെ 90 ആക്കി ഉയർത്തണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. സർക്കാർ തീരുമാനം നീട്ടിക്കൊണ്ടുപോയി. ഇത് ഇൻഫോപാർക്കിൻ്റെയടക്കം വികസനത്തെ പ്രതിസന്ധിയിലാക്കുമെന്ന് കാണിച്ച് സംസ്ഥാനത്തെ ഐടി പാർക്കുകളുടെ സിഇഒ കത്ത് നൽകിയതോടെയാണ് ഈ ഏപ്രിൽ 24-ന് പാട്ടക്കാലാവധി 90 വർഷമാക്കി ഉത്തരവിറക്കിയത്.