
ദുരന്തം തനിച്ചാക്കിയ ശ്രുതിക്ക് വീടൊരുങ്ങുന്നു
- വ്യവസായി ബോബി ചെമ്മണ്ണൂർ നൽകുന്ന പത്ത് ലക്ഷം രൂപ
ടി.സിദ്ദിഖ് എംഎൽഎയ്ക്ക് കൈമാറി
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂർ നൽകുന്ന പത്ത് ലക്ഷം രൂപ ടി.സിദ്ദിഖ് എംഎൽഎയ്ക്ക് കൈമാറി. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തിൽ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. ചൂരൽമലയിലെ പുതിയ വീടിന്റെ പണി പൂർത്തിയാക്കി
കല്യാണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ഉരുൾപൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും വീടും നഷ്ടപ്പെട്ടു. പിന്നാലെ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട് കൽപ്പറ്റയിലെ താൽക്കാലിക പുനരധിവാസ കേന്ദ്രത്തിൽ കഴിയുമ്പോഴാണ് സഹായം എത്തുന്നത്.

വീട് വെച്ചു നൽകുമെന്നതായിരുന്നു വാഗ്ദാനം. എന്നാൽ ശ്രുതിയുടെ താൽപ്പര്യം അനുസരിച്ച് കൽപ്പറ്റയിൽ തന്നെ വീട് വെക്കാനുള്ള തുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ നൽകിയത്.മുന്നോട്ട് ജീവിക്കാൻ ശ്രുതിക്ക് ജോലി കൂടി വേണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജോലി നിലവിലെ സാഹചര്യത്തിൽ തുടരാൻ കഴിയില്ല. അതിനാൽ സർക്കാർ ജോലി ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു.