നാദാപുരം റോഡ് റെയിൽവേ അടിപ്പാത ഉദ്ഘാടനം 28-ന് നാടിന് സമർപ്പിക്കും

നാദാപുരം റോഡ് റെയിൽവേ അടിപ്പാത ഉദ്ഘാടനം 28-ന് നാടിന് സമർപ്പിക്കും

  • പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും

നാദാപുരം: ജനങ്ങളുടെ ചിരകാലസ്വപ്‌നമായ നാദാപുരംറോഡ് റെയിൽവേ അടിപ്പാത ഒടുവിൽ യാഥാർഥ്യമാകുന്നു. നിർമാണം പൂർത്തിയായ അടിപ്പാത 28-ന് തുറന്നുകൊടുക്കും. പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. കെ.കെ. രമ എംഎൽഎ അധ്യക്ഷത വഹിക്കും.
നാലുമീറ്റർ വീതിയിലും 45 മീറ്റർ നീളത്തിലുമാണ് അടിപ്പാത നിർമിച്ചത്. മൂന്നുമീറ്റർ ഉയരമുണ്ട്. ചെറിയ വാഹനങ്ങൾക്ക് പ്രയാസം കൂടാകെ കടന്നുപോകാം. പൊതുവേ താഴ്ന്നപ്രദേശമായ ഇവിടെ വെള്ളക്കെട്ടുണ്ടാവാതെ പാത സംരക്ഷിക്കാൻ ഷീറ്റ് റൂഫിങ്, ഓവുചാൽ, ഓട്ടോമാറ്റിക് പമ്പിങ് സംവിധാനം, നടപാത എന്നിവയെല്ലാമുണ്ട്. ഒഞ്ചിയം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ റെയിൽവേ എൻജിനിയറിങ് വിഭാഗവും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമാണ് പ്രവൃത്തി പൂർത്തിയാക്കിയത്.

നാദാപുരംറോഡിലെ രണ്ട് പ്രധാന ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകൾ, ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനം, മടപ്പള്ളി ഗവ. കോളേജ്, ദേശീയപാത, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളുള്ള പ്രദേശത്തിന്റെ ഏറെക്കാലത്തെ ആഗ്രഹമാണ് നാദാപുരം റോഡിൽ റെയിൽവെലൈൻ മുറിച്ചുകടന്നുള്ള ഒരു പാതയെന്നത്.
2018-ൽ ജനകീയ കമ്മിറ്റി രൂപവത്കരിച്ചതോടെയാണ് അടിപ്പാത ആവശ്യം സജീവമാകുന്നത്. പഞ്ചായത്തും സംസ്ഥാനസർക്കാരും ചേർന്ന് പദ്ധതി പൂർത്തിയാക്കണമെന്ന ഉപാധിയോടെയാണ് റെയിൽവെ അടിപ്പാതയ്ക്ക് അനുമതി നൽകിയത്. അന്നത്തെ എംഎൽഎയായിരുന്ന സി.കെ. നാണുവിൻ്റെ ആസ്‌തിവികസന ഫണ്ടിൽനിന്ന് 1.86 കോടിരൂപ അനുവദിച്ചു. കൂടാതെ, അപ്രോച്ച് റോഡ്, ഡ്രെയ്നേജ്, റൂഫിങ്ങ് എന്നിവയ്ക്കായി മുഖ്യമന്ത്രിയുടെ റീബിൽഡ് കേരളപദ്ധതിയിൽനിന്നുള്ള ഒരുകോടി രൂപയും ചെലവഴിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )