
നാവികസേനയ്ക്ക് കരുത്താകാൻ രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയുമെത്തുന്നു
- എത്തുന്നത് അത്യാധുനിക സെൻസറുകളും ആയുധങ്ങളും വഹിക്കാൻ ശേഷിയുള്ളവ
ന്യൂഡൽഹി: പുതുവർഷത്തിൽ നാവികസേനയ്ക്ക് കരുത്തായി രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയും വരുന്നു.2025 ജനുവരിയിൽ ഇവയുടെ കമ്മീഷനിങ് നടക്കും. മിസൈൽ നശീകരണ കപ്പലായ ഐഎൻഎസ് സൂറത്ത്, സ്റ്റെൽത്ത് യുദ്ധക്കപ്പലായ ഐഎൻഎസ് നീലഗിരി തുടങ്ങിയവയാണ് കമ്മീഷൻ ചെയ്യുന്ന കപ്പലുകൾ. 7400 ടൺ കേവ് ഭാരമുള്ള കപ്പലാണ് സൂറത്ത് . നീലഗിരിക്ക് 6670 ടൺ ഭാരമാണുള്ളത്. ഇതിനൊപ്പം കമ്മീഷൻ ചെയ്യുന്ന അന്തർവാഹിനി ഐഎൻഎസ് വാഗ്ഷീർ ആണ്. ഡീസൽ ഇലക്ട്രിക് എൻജിനിൽ പ്രവർത്തിക്കുന്ന വാഗ്ഷീറിന് 1600 ടൺ ആണ് ഭാരം. ഇവ മൂന്നും അത്യാധുനിക സെൻസറുകളും ആയുധങ്ങളും വഹിക്കാൻ ശേഷിയുള്ളവയാണ്.

മുംബൈയിലെ മസഗോൺ ഡോക്സ് ലിമിറ്റഡാണ് യുദ്ധക്കപ്പലുകൾ നിർമിച്ചത്. കഴിഞ്ഞ ആഴ്ച ഇവ നാവികസേനയ്ക്ക് കൈമാറിയിരുന്നു. പ്രോജക്ട് 15ബി പദ്ധതിയുടെ ഭാഗമായി നിർമിച്ച നാലാമത്തെ യുദ്ധക്കപ്പലാണ് ഐഎൻഎസ് സൂറത്ത് . ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് മോർമുഗാവ്, ഐഎൻഎസ് ഇംഫാൽ എന്നിവയാണ് ഈ പ്രോജക്ടിന്റെ ഭാഗമായി നിലവിൽ നാവികസേനയുടെ കൈവശമുള്ളത്. 3500 കോടിരൂപയുടെ പദ്ധതിയാണ് പ്രോജക്ട് 15ബി. നാവികസേനയുടെ ആദ്യത്തെ എഐ സാങ്കേിതവിദ്യ ഉപയോഗപ്പെടുത്തുന്ന യുദ്ധക്കപ്പലുകൂടിയാണ് ഐഎൻഎസ് സൂറത്ത് എന്ന സവിശേഷതകൂടിയുണ്ട്