
പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിൽ പക്ഷികളെ കൊന്നൊടുക്കുന്ന കള്ളിങ് തുടങ്ങി
- 14,228 വളർത്തു പക്ഷികളെയാണ് നശിപ്പിക്കുന്നത്.
കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിൽ പക്ഷികളെ കൊന്നൊടുക്കുന്ന കള്ളിങ് ആംരംഭിച്ചു. ദേശീയ തലത്തിലെ പക്ഷിപ്പനി പ്രോട്ടോകോളിന്റെ ഭാഗമായി രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുന്ന പക്ഷികളെ കൊന്നൊടുക്കുന്ന കള്ളിങ്ങാണ് ശനിയാഴ്ച തുടങ്ങിയത്. മൃഗസംരക്ഷണ വകുപ്പും ജില്ല ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായാണ് കള്ളിങ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
14,228 വളർത്തു പക്ഷികളെയാണ് നശിപ്പിക്കുന്നത്. ഇതിനായി 20 സംഘങ്ങളെ നിയോഗിച്ചതായി ചീഫ് വെറ്ററിനറി ഓഫിസർ സിബി കെ. ചാക്കോ പറഞ്ഞു. നിലവിൽ രോഗം സ്ഥിരീകരിച്ച ഒളവണ്ണ പഞ്ചായത്തിലെ വാർഡ് ആറ്, കക്കോടി പഞ്ചായത്തിലെ വാർഡ് നാല്. പനങ്ങാട് പഞ്ചായത്തിലെ വാർഡ് 15, പെരുമണ്ണ പഞ്ചായത്തിലെ വാർഡ് 15, കോർപറേഷൻ പരിധിയിലെ വാർഡ് 44, നല്ലളം എന്നിവിടങ്ങളിൽ നാലുവീതം ആർ.ആർ.ടി ടീമുകളാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായിട്ടുള്ളത്.
