
മഞ്ഞപ്പിത്തം ; കോഴിക്കോട് പരിശോധന കർശനമാക്കി
- 19 കച്ചവടക്കാർക്ക് പിഴയിട്ട് ആരോഗ്യ വകുപ്പ്
കോഴിക്കോട്: മഞ്ഞപ്പിത്തവും സാംക്രമിക രോഗങ്ങളും വ്യാപിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗം തെരുവോര കടകളിൽ വ്യാപക പരിശോധന കർശനമാക്കി. 19 കച്ചവടക്കാർക്ക് പിഴയിട്ടു. നോട്ടീസ് നൽകിയിട്ടും നടപടി യെടുക്കാത്ത കടകൾക്കെതിരെയാണ് നടപടി എടുത്തിരിയ്ക്കുന്നത്.കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാന്റെ നേതൃത്വത്തിൽ നാല് സ്ക്വാഡുകളായി നടത്തിയ പരിശാധന വെള്ളിയാഴ്ച പകൽ 12 മുതൽ വൈകീട്ടുവരെ തുടർന്നു. ഓപൺ സ്റ്റേജ് പരിസരത്തും സൗത്ത് ബീച്ച്, ഭട്ട് റോഡ്, പുതിയങ്ങാടി ഭാഗങ്ങളിലും പരിശോധന നടന്നു. അനധികൃത കടകളെല്ലാം നീക്കാൻ നിർദേശം നൽകി. കഴി ഞ്ഞ ദിവസം തലശ്ശേരി സ്വദേശികളായ സഹോദരങ്ങൾ മഞ്ഞപ്പിത്ത ബാധയാൽ മരിച്ചത് കോഴിക്കോട്ടുനിന്ന് ഭക്ഷണം കഴിച്ചതിനാലാണെന്ന പരാതിയുയർന്ന സാഹചര്യത്തിലാണ് നടപടി.

ബീച്ച് കൈയേറി കച്ചവടം നടത്തിയതായി പരിശോധനയിൽ കണ്ടെത്തിയ കടക്കാരെ ഒഴിപ്പിച്ചു. വണ്ടിയിൽ കച്ചവടം ചെയ്യുന്നതിന് മാത്രം ലൈസൻസുള്ളവർ കടലോരത്ത് പൂഴിയിൽ പന്തൽ കെട്ടി കച്ചവടം ചെയ്തതാണ് നീക്കിയത്. ഇവ നീക്കാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും നീക്കിയിരുന്നില്ല. വൃത്തിഹീനമായി ഭക്ഷണം കൈകാര്യം ചെയ്‌തതായി കണ്ടവർക്കും നോട്ടീസ് നൽകി. ജലജന്യ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പ രിശോധന വ്യാപിപ്പിക്കാനാണ് കോർപറേഷന്റെ തീരുമാനം. ബീച്ചിൽ പകൽ 11ന് ശേഷമാണ് അനധികൃത കച്ചവടങ്ങൾ സജീവമാകുന്നതെന്നാണ് ലഭ്യമായ പരാതി.
