
വയനാടിന് 260 കോടി മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ പ്രിയങ്ക ഗാന്ധി എംപി
- 260 കോടി ഒന്നിനും തികയില്ലെന്ന് റവന്യൂ മന്ത്രിയും എല്ലാത്തിനോടും കേന്ദ്രസർക്കാരിന് നിഷേധാത്മക സമീപനമാണെന്ന് വിദ്യാഭ്യാസ മന്ത്രിയും വിമർശനം ഉയർത്തിയിരുന്നു.
ന്യൂഡൽഹി: വയനാടിന് 260 കോടി മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടി ശരിയല്ല എന്ന് പ്രിയങ്ക ഗാന്ധി.പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചിട്ടും ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം. മനുഷ്യരുടെ ദുരിതങ്ങളെ രാഷ്ട്രീയഅവസരമായികാണരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.’പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം വീടും, ഉപജീവനമാർഗവും, പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾ അർത്ഥവത്തായ സഹായം പ്രതീക്ഷിച്ചിരുന്നു. പകരം അവർക്ക് ലഭിച്ചത് അവഗണനയാണ്.
ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായി ഉയരണം.
മനുഷ്യന്റെ കഷ്ടപ്പാടുകളെ ഒരു രാഷ്ട്രീയ അവസരമായി കണക്കാക്കാൻ കഴിയില്ല എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഉരുൾപൊട്ടൽ തകർത്ത വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് 260.56 കോടിരൂപയുടെ സഹായമാണ് കഴിഞ്ഞ ദിവസം കേന്ദ്രം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് തുക അനുവദിച്ചത്. 2219 കോടിയായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. 260 കോടി ഒന്നിനും തികയില്ലെന്ന് റവന്യൂ മന്ത്രിയും എല്ലാത്തിനോടും കേന്ദ്രസർക്കാരിന് നിഷേധാത്മക സമീപനമാണെന്ന് വിദ്യാഭ്യാസ മന്ത്രിയും വിമർശനം ഉയർത്തിയിരുന്നു.
