
ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
- അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുൾപ്പടെ പൂർത്തിയായതിനാൽ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്റെ വാദം
ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുൾപ്പടെ പൂർത്തിയായതിനാൽ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്റെ വാദം.സുപ്രീംകോടതി തള്ളിയത് പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്ന അപ്പീലാണ് .അപ്പീൽ തള്ളിയത് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് .

ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. താൻ കമ്മീഷണർ മാത്രമായിരുന്നു എന്നായിരുന്നു വാസുവിൻ്റെ വാദം. കവർച്ച സമയത്ത് ചുമതലയിലുണ്ടായിരുന്ന ആളാണ് എൻ വാസുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എസ്ഐടി എൻ വാസുവിന്റെ ജാമ്യാപേക്ഷയെ എതിർത്തല്ലോ എന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസിൽ ഇടപെടുന്നില്ലെന്ന് അറിയിച്ച് കൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്. 72 ദിവസമായി ജയിലിൽ കഴിയുകയാണ് എൻ വാസു.
