
ഹരിത കർമ സേനക്ക് നിരക്ക് ഉയർത്താൻ അനുമതി
- സ്ഥാപനങ്ങൾക്ക് നിശ്ചയിച്ച പ്രതിമാസ നിരക്ക് മാലിന്യത്തിന് ആനുപാതികമായി ഉയർത്തും
തിരുവനന്തപുരം: സ്ഥാപനങ്ങളിൽനിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് ഹരിത കർമ സേന വാങ്ങുന്ന യൂസർ ഫീ ഉയർത്താൻ അനുമതിയായി . തദ്ദേശ വകുപ്പ് ഇത് സംബന്ധിച്ച് മാർഗരേഖ പുതുക്കി. വീടുകളിൽനിന്നുള്ള മാലിന്യ ശേഖരണ നിരക്കിൽ മാറ്റമില്ല.മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ പ്രത്യേകതകൾക്ക് അനുസരിച്ചും നിരക്ക് ഉയർത്താനാണ് അനുമതി. നിലവിൽ 100 രൂപയാണ് ചാക്കിന് ഈടാക്കുന്നത്. ഒരുമാസം ആദ്യ അഞ്ച്ചാക്കിന് 100 രൂപയും തുടർന്നുള്ള അധിക ചാക്ക് ഒന്നിന് പരമാവധി 100 രൂപ വരെയും വാങ്ങാം. എത്ര രൂപ ഈടാക്കണമെന്ന് തദ്ദേശ ഭരണ സമിതിക്ക് തീരുമാനിക്കാം.

നിശ്ചയിക്കുന്ന നിരക്ക് തദ്ദേശ സ്ഥാപന ഭരണസമിതി തീരുമാനമെടുത്തു പ്രസിദ്ധീകരിക്കണം. വീടുകളിൽ നിന്ന് അജൈവ മാലിന്യം ശേഖരിക്കാൻ പഞ്ചായത്തുകളിൽ കുറഞ്ഞത് 50 രൂപയും നഗരസഭകളിൽ കുറഞ്ഞത് 70 രൂപയും തുടരാമെന്നും മാർഗരേഖയിൽ പറയുന്നു.രസീത് ഏകീകൃത രൂപത്തിലാകണമെന്നും രസീത് തദ്ദേശ സ്ഥാപനം അച്ചടിച്ച് ഹരിതകർമസേന ഭാരവാഹികൾക്ക് നൽകണമെന്നും നിർദേശമിറക്കി.
