അതിദരിദ്രരില്ലാത്ത ജില്ലയാകാനൊരുങ്ങി കോഴിക്കോട്;

അതിദരിദ്രരില്ലാത്ത ജില്ലയാകാനൊരുങ്ങി കോഴിക്കോട്;

ദാരിദ്ര്യത്തില്‍നിന്ന് മുക്തരാക്കിയത് 5,549 കുടുംബങ്ങളെ

കോഴിക്കോട്: അതിദരിദ്രരില്ലാത്ത കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പ്രവർത്തനങ്ങളിൽ അതിവേഗം മുന്നേറി കോഴിക്കോട്. 5,549 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിതരാക്കി പദ്ധതിയുടെ 87 ശതമാനം പൂർത്തിയാക്കാൻ ജില്ലക്കായി. ഭക്ഷണം, ആരോഗ്യം, അടിസ്ഥാന വരുമാനം, സുസ്ഥിര വാസസ്ഥലം എന്നിങ്ങനെ നാലു ഘടകങ്ങളാക്കി തയ്യാറാക്കിയ മൈക്രോപ്ലാൻ പ്രകാരമാണ് ഇത് സാധ്യമായത്. വളയം, നരിപ്പറ്റ, മണിയൂർ, പുറമേരി പഞ്ചായത്തുകൾ 100 ശതമാനവും പദ്ധതി പൂർത്തിയാക്കി അതിദാരിദ്ര്യ മുക്തമായി. അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി 2021ലാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി ആരംഭിച്ചത്. 64,006 കുടുംബങ്ങളിലായി 1,03,099 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. നവംബർ ഒന്നോടെ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്
1,829 കുടുംബങ്ങൾക്ക് സാമൂഹ്യ അടുക്കളകൾ, ജനകീയ ഹോട്ടലുകൾ എന്നിവയിലൂടെ പാകം ചെയ്ത ഭക്ഷണം നൽകുകയും കിറ്റുകൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. 513 കുടുംബങ്ങൾക്ക് വരുമാനം ലഭ്യമാക്കാൻ വിവിധ പദ്ധതികൾ തുടങ്ങാൻ സൗകര്യങ്ങളൊരുക്കി.

പെട്ടിക്കടകൾ, ടൈലറിങ് യൂണിറ്റുകൾ, സ്റ്റേഷനറികൾ എന്നിങ്ങനെ നിത്യവരുമാനം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. പ്രധാനമായും കുടുംബശ്രീ ഉജ്ജീവനം പദ്ധതി വഴിയാണ് തൊഴിലവസരങ്ങൾ ഉണ്ടായത്. 318 പേർക്ക് ഉജ്ജീവനം വഴിയും മറ്റുള്ളവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപന ഫണ്ടും സന്നദ്ധ സഹായം വഴിയും വരുമാനം ലഭ്യമാക്കി
ആരോഗ്യ സേവനം ആവശ്യമുള്ള 4,022 പേർക്ക് പാലിയേറ്റീവ് കെയർ സംവിധാനം, സഹായ ഉപകരണങ്ങൾ, അവയവം മാറ്റിവെക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയും ഒരുക്കി. 72 പേർക്ക് ആരോഗ്യ സഹായ ഉപകരണങ്ങൾ ലഭിച്ചു. 28 പേർക്ക് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള ചേവായൂർ സിആർസി വഴി വീൽചെയർ, ശ്രവണ സഹായി, വാക്കർ എന്നിവ ലഭ്യമാക്കി. 488 വീടുകൾ നിർമിക്കുകയും അറ്റകുറ്റപ്പണി ആവശ്യമുള്ള 1,072 വീടുകളിൽ 810 എണ്ണം പൂർത്തീകരിക്കുകയും ചെയ്തു
അതിദാരിദ്ര്യ പട്ടികയിലെ ഭൂരിഭാഗവും സ്ഥലലഭ്യത ഇല്ലാത്തവരാണ്. ഇതിന് പരിഹാരമായി റവന്യു അടക്കമുള്ള മറ്റു വകുപ്പുകളുടെ കൈവശമുള്ള സർക്കാർ ഭൂമി കണ്ടെത്തി അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവർക്ക് പതിച്ചുനൽകാൻ ജില്ലാ കലക്ടർക്ക് അധികാരം നൽകാൻ മന്ത്രിസഭതീരുമാനമെടുത്തിട്ടുണ്ട്. ഭൂരഹിതരും ഭവനരഹിതരുമായ 347 കുടുംബങ്ങളാണ് അതിദാരിദ്ര്യപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ 80 കുടുംബങ്ങൾക്ക് ഭവന നിർമാണത്തിനായി ഭൂമി ലഭ്യമാക്കുകയും 59 വീടുകളുടെ നിർമാണം പൂർത്തീകരിക്കുകയും ചെയ്തു.
കോർപറേഷൻ പരിധിയിലെ 32 ഗുണഭോക്താക്കളെ കല്ലുത്താൻകടവിലുള്ള ഫ്ളാറ്റുകളിലേക്ക് മാറ്റി താമസിപ്പിച്ചു. 67 പേർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപന ഫണ്ട് വഴിയും 38 ഗുണഭോക്താക്കൾക്ക് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ വഴിയും ജില്ലയിൽ ഭൂമി കണ്ടെത്തി നൽകിയിട്ടുണ്ട്. ഇനി ഭൂമി കണ്ടെത്തേണ്ട 47 കുടുംബങ്ങൾക്ക് അതിനുള്ള തുടർപ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടത്തിൻ്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നു വരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )