
കടൽക്ഷോഭത്തിൽ 11 വീടുകളിൽ വെള്ളം കയറി
- തീരദേശ വാസികൾ കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ആശങ്കയിലാണ് കഴിയുന്നത്
വടകര:വടകരയിൽ കടൽക്ഷോഭത്തിൽ 11 വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇന്നലെ രാവിലെ ഏകദേശം 11 മണിയോടെയാണ് കടൽ ഇരച്ചുകയറിയത്.തുടർന്ന് കടൽ ഭിത്തിയും കടന്ന് അഞ്ച് മീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുകയും ചെയ്തു. തിരമാലകൾക്കൊപ്പം മാലിന്യവും കരയിലേക്ക് എടുത്തെറിയപ്പെടുന്നത് കുടുംബങ്ങൾക്ക് കടുത്ത ഭീഷണി ഉയർത്തുന്ന സാഹചര്യമാണ്. ഇവിടങ്ങളിൽ പലയിടത്തും കടൽഭിത്തി തകർന്ന് കിടക്കുന്നത് സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്.
അഴിത്തല വാർഡിൽ പടയൻവളപ്പിൽ ഭാഗത്ത് അഞ്ചു വീടുകളിലും അഴീക്കൽ പറമ്പിൽ ആറു വീടുകളിലും ആണ് വെള്ളം കയറിയത്. കൊയിലാണ്ടി വളപ്പ് മുകച്ചേരി, കുരിയാടി ഭാഗങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ് . തീരദേശ വാസികൾ കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ആശങ്കയിലാണ് കഴിയുന്നത്. കടൽ ക്ഷോഭം രൂക്ഷമായ പ്രദേശങ്ങളിൽ വില്ലേജ് ഓഫിസർ വി.കെ. രതീശൻ, കൗൺസിലർ പി. വി. ഹാഷിം തുടങ്ങിയവർ സന്ദർശിച്ചിട്ടുണ്ട് .