
കണ്ണമംഗലത്ത് രണ്ടു പേർക്ക് ജപ്പാൻ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
- ഒരാൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്
മലപ്പുറം : ജപ്പാൻ മസ്തിഷ്കജ്വരം സ്ഥിരീകരിച്ച കണ്ണമംഗലം പഞ്ചായത്തിൽ രണ്ടു പേർക്ക് അസുഖം ബാധിച്ചു. അറുപതും എഴുപതും വയസ്സുള്ള രണ്ടു സ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ സുഖം പ്രാപിച്ച് വീട്ടിൽ വിശ്രമിക്കുകയാണ്. ഒരാൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. 17, 21 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

ആദ്യ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പഞ്ചായത്ത് ഭരണ സമിതിയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ഈ വീടിന്റെ അര കിലോമീറ്റർ ചുറ്റളവിൽ പനി സർവേ നടത്തിയിരുന്നു. കൊതുകിലൂടെ പകരുന്ന രോഗമായതിനാൽ കൊതുകിന്റെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കുന്ന പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. കക്കൂസ് സ്ലാബിന് വിടവുകൾ ഇല്ല എന്ന് ഉറപ്പാക്കാനും ഗ്യാസ് പൈപ്പിൽ നെറ്റ് സ്ഥാപിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.
CATEGORIES News
TAGS MALAPPURAM
