
കാലവർഷം: രാജ്യത്ത് ഏറ്റവുമധികം മഴ ലഭിച്ച ജില്ലകളിൽ 12-ാം സ്ഥാനത്ത് കണ്ണൂർ
- കേരളത്തിന്റെ സ്ഥാനം ദേശീയതലത്തിൽ അഞ്ചാമതാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 1 മുതൽ സെപ്റ്റംബർ വരെ നീണ്ട കാലവർഷക്കാലത്തു പെയ്തതു 1,748 മില്ലിമീറ്റർ മഴ. മുൻ കാലവർഷത്തേക്കാൾ 13 ശതമാനം കുറവു മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
കേരളത്തിന്റെ സ്ഥാനം ദേശീയതലത്തിൽ അഞ്ചാമതാണ്. 4401 മില്ലിമീറ്റർ മഴ ലഭിച്ച ഗോവയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിൽ. സാധാരണ ലഭിക്കുന്നതിനേക്കാൾ 15% അധികമഴ ലഭിച്ച കണ്ണുർ ജില്ലയിലാണ് കേരളത്തിൽ ഏറ്റവുമധികം മഴ പെയ്തത്. 3023.3 മില്ലിമീറ്റർ മഴയാണു കണ്ണൂരിൽ കിട്ടിയത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവുമധികം മഴ ലഭിച്ച ജില്ലകളിൽ 12-ാം സ്ഥാനത്ത് ഉള്ളത് കണ്ണൂർ ആണ് . കാസർകോട്, കോഴിക്കോട് ജില്ലകളാണ് കണ്ണൂരിനു പിന്നാലെ കേരളത്തിൽ ഏറ്റവുമധികം മഴ ലഭിച്ച ജില്ലകൾ. എന്നാൽ ഇവിടെ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 10% കുറവാണു പെയ്തിരിക്കുന്നത്. ഏറ്റവും കുറവു മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 866.3 മില്ലിമീറ്റർ മാത്രം. ഓഗസ്റ്റിൽ അറബിക്കടലിൽ തുടർച്ചയായി രൂപപ്പെട്ട ചുഴലിക്കാറ്റാണ് വടക്കൻ ജില്ലകളായ കണ്ണൂരിലും കാസർകോട്ടും മഴ കൂടുതൽ പെയ്യാൻ കാരണമെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.