
കുരുക്കുകൾ മുറുകുന്നു; രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് യുവതി
- അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിൻ്റെ തെളിവുകളാണ് യുവതി പൊലീസിന് കൈമാറിയത്
തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കൂടുതൽ കുരുക്കായി തെളിവുകൾ. അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിൻ്റെ തെളിവുകളാണ് യുവതി പൊലീസിന് കൈമാറിയത്. ഗർഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളർച്ചയാണ് ഉണ്ടായിരുന്നത്. ഏഴാഴ്ച്‌ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്‌റ്റോൺ, മൈസോപ്രോസ്റ്റോൾ എന്നീ മരുന്നുകളാണ് രാഹുലിൻ്റെ സുഹൃത്ത് ജോബി എത്തിച്ച് നൽകിയത്. ഡോക്‌ടറുടെ മാർഗനിർദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാൽ ജീവൻ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണിവ. ട്യൂബൽ പ്രഗ്നൻസിയാണെങ്കിൽ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ട്‌ടർ പറഞ്ഞതായും യുവതി മൊഴി നൽകി.

മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയും തേടി. ഭ്രൂണഹത്യയ്ക്ക് ശേഷം യുവതി മാനസികമായി തകരുകയും, ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിക്കപ്പെടുകയും ചെയ്‌തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും യുവതിക്കുണ്ടായി. ഇതിൻ്റെ രേഖകൾ പൊലീസ് ശേഖരിച്ചു. യുവതിയെ പരിശോധിച്ച ഡോക്‌ടറിൽ നിന്നും പൊലീസ് മൊഴിയെടുക്കും.
