
കേരള ഫീഡ്‌സിൽ പൂപ്പൽ ബാധ: വ്യാജ പ്രചരണമെന്ന് ചെയർമാൻ
- പൊതുമേഖലയിലെ മുൻനിര കാലിത്തീറ്റ ഉൽപാദകരായ കേരള ഫീഡ്‌സിനെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി കമ്പനി ചെയർമാൻ കെ. ശ്രീകുമാർ പ്രസ്‌താവനയിൽ പറഞ്ഞു.
കൊയിലാണ്ടി: തിരുവങ്ങൂരിലെ കേരള ഫീഡ്‌സിൽ ഉൽപാദിപ്പിച്ച കാലിത്തീറ്റയിൽ പൂപ്പൽ ബാധകണ്ടെത്തി. ടൺ കണക്കിന് കാലിത്തീറ്റകൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. വൻസാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്.
കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വിതരണത്തിന് അയച്ച 50 ടണ്ണിലധികം കാലിത്തീറ്റകൾ തിരിച്ചെത്തിയതായാണ് വിവരം . കേടായ കാലിത്തീറ്റകൾ ഫാക്ടറി വളപ്പിൽ കുഴിച്ചുമൂടി.
ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത സർക്കാർ സ്ഥാപനമാണ് കേരള ഫീഡ്സ്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ അത്ര ശുഭമല്ല. ലഭ്യമായ വിവരമനുസരിച്ച് തവിടിൽ പൂപ്പൽ ബാധിച്ചതാണ് കാലിത്തീറ്റ കേടാവാൻ കാരണം. വലിയ ബിന്നുകളിൽ സൂക്ഷിക്കുന്ന അസംസ്കൃത വസ്തുക്കൾ ഗുണപരിശോധന നടത്താതെ ഉപയോഗിച്ചതാണ് പൂപ്പൽ ബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് കോഴിക്കാട് ജില്ലകളിലേക്കയച്ച ലോഡുക ളാണ് ഉപയോഗശൂന്യമെന്ന് കണ്ടെത്തിയതിനെതുടർന്ന് തിരിച്ചുവന്നത്.
ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ കാലത്താണ് കേരള ഫീഡ്സ് തിരുവങ്ങൂരിൽ ആരംഭിച്ചത്. നാളികേര കോംപ്ലക്‌സ് പ്രവർത്തനം നിലച്ചതിനെതുടർന്ന് ആ സ്ഥലം ഉപയോഗിച്ചാണ് കാലിത്തീറ്റ ഫാക്ടറി പണിതത്. മിടുക്കി, കന്നുകുട്ടി, എലൈറ്റ്, പരിപാലനത്തിനായുള്ള തീറ്റ എന്നിവയാണ് തിരുവങ്ങൂർ യൂനിറ്റിൽ നിന്ന് ഉൽപാദിപ്പിക്കുന്നത്. എലൈറ്റ് 50 കിലോ ചാക്ക് ഒന്നിന് 1540- രൂപയും മിടുക്കിക്ക് 1430 – രൂപയുമാണ് കമ്പനി വില.
കന്നുകുട്ടി പരിപാലനത്തിനുള്ള തീറ്റ സൗജന്യമായി പാൽ സൊസൈറ്റികൾ വഴി ക്ഷീരകർഷകർക്ക് വിതരണം ചെയ്യുന്നുണ്ട്.
കേരള ഫീഡ്‌സിനെതിരെ നടക്കുന്നത് വ്യാജ പ്രചാരണം’-ചെയർമാൻ
പൊതുമേഖലയിലെ മുൻനിര കാലിത്തീറ്റ ഉൽപാദകരായ കേരള ഫീഡ്‌സിനെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി കമ്പനി ചെയർമാൻ കെ. ശ്രീകുമാർ പ്രസ്‌താവനയിൽ പറഞ്ഞു. വിപണിയിൽ ഏറ്റവും വില കുറച്ച് കാലിത്തീറ്റ വിൽക്കുന്ന കേരള ഫീഡ്സിനെ തകർക്കാൻ സ്വകാര്യ കാലിത്തീറ്റ ലോബി നടത്തുന്ന ശ്രമങ്ങളാണ് ഇതിനു പിന്നിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കാലം തെറ്റി വന്ന മഴമൂലമുണ്ടായ താൽക്കാലിക സാഹചര്യം നിമിത്തമാണ് വളരെ കുറച്ച് ചാക്കിൽ ഈർപ്പം കണ്ടെത്തിയത്. ഇത് പൂർണമായും തിരികെ എത്തിച്ച് അത്യാധുനിക ലബോറട്ടറിയിൽ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. തിരികെയെത്തിച്ചതിൽതന്നെ വളരെ കുറച്ച് ബാഗുകളിൽ മാത്രമാണ് പൂപ്പൽബാധ കണ്ടെത്തിയത് എന്നും അദ്ദേഹം പറഞ്ഞു.