
കോഴിക്കോട് അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾ പൂട്ടും
- പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ
കോഴിക്കോട് :ജില്ലയിലെ അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾ പൂട്ടാൻ ജില്ലാ കലക്‌ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളുട പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തത്.സ്‌കൂൾ ജാഗ്രത സമിതികൾ യോഗം ചേർന്ന് കുട്ടികൾ ഉൾപ്പെടുന്ന ലഹരി, അക്രമ വിഷയങ്ങൾ ചർച്ച ചെയ്യണം.

കുട്ടികൾ നേരിടുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങൾ 1098 എന്ന ചൈൽഡ് ലൈൻ നമ്പർ വഴി അധികൃതരെ അറിയിക്കാം. ഇതിനായി 1098 എന്ന ചൈൽഡ് ലൈൻ നമ്പറും ഏതൊക്കെ വിഷയങ്ങളിൽ ചൈൽഡ് ലൈനിൽ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോർഡ് ജില്ലയിലെ എല്ലാ സർക്കാർ, എയിഡഡ്, അൺ എയിഡഡ്, സ്വകാര്യ സ്‌കൂളുകളിലും അംഗീകൃത ട്യൂഷൻ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണം. എല്ലാ സ്‌കൂളുകളിലും കൗൺസിലർമാരെ നിർബന്ധമായും നിയമിക്കണമെന്നും ജിലാ കലക്ട്‌ടർ നിർദേശിച്ചു