
കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തത്തിനൊപ്പം എലിപ്പനിയും, ഡെങ്കിപ്പനിയും പടരുന്നു
- എലിപ്പനി, ഡെങ്കിപ്പനി എന്നിവ ബാധിച്ച് ഗുരുതരാവസ്ഥയിൽ നാലും അഞ്ചും പേരെയാണ് ദിവസവും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്
കോഴിക്കോട്: ജില്ലയിൽ മഞ്ഞപ്പിത്തത്തിനൊപ്പം എലിപ്പനിയും, ഡെങ്കിപ്പനിയും പടരുന്നു. നാലു ക്ലസ്റ്ററുകളിലായി 165 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. എലിപ്പനി, ഡെങ്കിപ്പനി എന്നിവ ബാധിച്ച് ഗുരുതരാവസ്ഥയിൽ നാലും അഞ്ചും പേരെയാണ് ദിവസവും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എലിപ്പനി ബാധിച്ച് ഗുരുരതരാവസ്‌ഥയിൽ 4 പേർ മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മഞ്ഞപ്പിത്തത്തിനൊപ്പം ഡെങ്കിപ്പനിയും പിടിപെട്ട് 4 പേരും ചികിത്സയിലുണ്ട്. മഞ്ഞപ്പിത്തം കൂടുതലായി ബാധിച്ചവരുള്ളത് കിഴക്കോത്ത്, കുണ്ടുതോട്, മരുതോങ്കര, വാണിമേൽ എന്നിവിടങ്ങളിലാണ്. ഇതിൽ കിഴക്കോത്ത് (90), കുണ്ടുതോട്, മരുതോങ്കര (60), വാണിമേൽ (15) എന്നിങ്ങനെയാണ് മഞ്ഞപ്പിത്തം പിടിപെട്ടവരുടെ കണക്ക്. കിഴക്കോത്ത് പഞ്ചായത്തിലെ ശുദ്ധജല പദ്ധതിയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചവർക്കും കുണ്ടുതോട്, വാണിമേൽ, മരുതോങ്കര, കാവിലുംപാറ എന്നിവിടങ്ങളിൽ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തവർക്കുമാണ് രോഗം ബാധിച്ചത്.