
കോഴിക്കോട് ജില്ലയിൽ ശക്തമായി പെയ്ത മഴയിലും വീശി അടിച്ച കാറ്റിലും വാൻ നാശ നഷ്ടം
- ജില്ലയിലെ മലയോര മേഖലകളിലും നഗരങ്ങളിലും ഉൾപ്പടെ കാലവർഷം നാശം വിതച്ചിട്ടുണ്ട്
കോഴിക്കോട് ജില്ലയിൽ ശക്തമായി പെയ്ത മഴയിലും വീശി അടിച്ച കാറ്റിലും വിവിധ ഇടങ്ങളിൽ വാൻ നാശ നഷ്ടം. കുറ്റ്യാടി തളീക്കരയിൽ എലീനകണ്ടി കബീറിന്റെ വീടിനു മുകളിൽ തെങ്ങ് വീണ് വീടിന് കേടു പറ്റി. വീടിൻറെ ഭിത്തിക്ക് വിള്ളൽ സംഭവിച്ചു. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരായ ചെയർമാൻ ബഷീർ നരേങ്കോടൻ, അസീസ് കുനിയേൽ, ഹക്കിം ടി.കെ.വി എന്നിവരെത്തി തെങ്ങ് മുറിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കി.
തൊട്ടിൽപ്പാലത്ത് കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു . തീരത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു . ഇന്ന് പുലർച്ചയോട് കൂടിയാണ് തീരം ഇടിഞ്ഞത് . കുറ്റ്യാടി പുഴയുടെ കൈവരിയായി ഒഴുകുന്ന തോടാണിത്. കനത്തമഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതോടെയാണ് തീരമിടിഞ്ഞത്. നാല് കുടുംബങ്ങളിൽ നിന്നായി പതിനാല് പേരെയാണ് മാറ്റിതാമസിപ്പിച്ചത് . പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു .
അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. മറ്റ് ഒൻപത് ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനാണ് സാധ്യത.