
നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം
- പല കയറുകൾ കെട്ടിവലിച്ചാണ് ട്രാക്ടർ മറിച്ചിട്ടത്.
താമരശ്ശേരി : ഇരുപതുമിനിറ്റോളംനേരം നെൽവയലിലെ ചെളിയിൽ പുതഞ്ഞുമറിഞ്ഞ ട്രാക്ടറിനടിയിലായിരുന്നു ആ ശരീരം കിടന്നിരുന്നത്. അരയാൾ ആഴത്തിൽ ചെളിയിൽ പൂണ്ടുകിടന്ന ട്രാക്‌ടർ വയലിന്റെ നടുഭാഗത്തായതിനാലും തൊട്ടടുത്തായി റോഡ് സൗകര്യമില്ലാത്തതിനാലും പാടത്തേക്ക് ക്രെയിനോ മറ്റുപകരണങ്ങളോ എത്തിക്കാൻ നിർവാഹമില്ലായിരുന്നു. ഒടുവിൽ സർക്കാർ ഫാമിലെ ജീവനക്കാരും തൊഴിലാളികളും സാമൂഹികമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞെത്തിയ നാട്ടുകാരും ചുമട്ടുതൊഴിലാളികളും സന്നദ്ധപ്രവർത്തകരുമെല്ലാം ചേർന്ന് പല കയറുകൾ കെട്ടിവലിച്ചാണ് ട്രാക്ടർ മറിച്ചിട്ടത്.

ഈങ്ങാപ്പുഴയിൽ പട്രോളിങ് നടത്തുകയായിരുന്ന എസ്ഐ സജി അഗസ്റ്റിൻ്റെ നേതൃത്വത്തിലുള്ള താമരശ്ശേരി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ചെളിയിൽ പുതഞ്ഞുകിടന്നിരുന്ന മനുഷ്യനെ പുറത്തെടുത്ത് പാടത്തിലൂടെ കൈകളിലേന്തി നടന്ന് നാട്ടുകാർ ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു.
ശ്രമകരമായ ദൗത്യത്തിനൊടുവിൽ വ്യാഴാഴ്‌ച രാവിലെ പുറത്തെടുത്തെങ്കിലും ആ ജീവൻ പൊലിഞ്ഞിരുന്നു. ഫാം വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ജില്ലാകമ്മിറ്റിയംഗമാണ് ഹരിദാസ്.