
പകർച്ചവ്യാധി പ്രതിരോധം: മാനദണ്ഡങ്ങൾ പാലിക്കാത്ത കച്ചവടക്കാർക്കെതിരെ നടപടി
- ഐസ് ഉരതിപോലുള്ള പാനീയങ്ങൾക്ക് നിരോധനം
കോഴിക്കോട്: പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഐസ്ഉരതി പോലുള്ള പാനീയങ്ങൾ നഗരത്തിൽ വിൽക്കുന്നതിൽ കോർപ്പറേഷൻ താൽക്കാലിക നിയന്ത്രണമെർപ്പെടുത്തി.
അനധികൃതമായി റോഡരികിൽ നടത്തുന്ന ഇത്തരം കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിക്കും. മേയർ ഡോ. ബീനാ ഫിലിപ്പിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂൺ ഒന്നുവരെയാണ് ഇത്തരം നിരോധനം.
മഞ്ഞപ്പിത്തം പകർച്ചവ്യാധികളും വ്യാപകമായി പടരുന്നത് തടയുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലെ കുടിവെള്ളം സർക്കാർ ലാബുകളിൽനിന്ന് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിർദേശം നൽകും. നിലവിൽ നഗരത്തിലെ റോഡരികിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കരിമ്പ് ജ്യൂസ്, മുന്തിരികൊണ്ടുള്ള പാനീയം എന്നിവയെല്ലാം വിൽക്കുന്നുണ്ട്. ഇത്തരം കച്ചവടങ്ങൾക്കെതിരേ കർശന നടപടിയെടുക്കുമെന്നും മുന്നറിപ്പ് നൽകി.
ജില്ലയിൽ ഈവർഷം ഏപ്രിൽവരെ 132 പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. കഴിഞ്ഞമാസം രണ്ടു പേർ മരിച്ചു. കോർപ്പറേഷനിലും പലഭാഗങ്ങളിലും പകർച്ചവ്യാധിയുടെ ഭീഷണിയിലാണ്.