
പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം കടുക്കുന്നു
- പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിൽ വൻ സംഘർഷം
തിരുവനന്തപുരം: സിഎംആർ എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം കടുക്കുന്നു. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിൽ വൻ സംഘർഷം. സിപിഎം പ്രവർത്തകർ കൂട്ടത്തോടെ പിണറായിയുടെ വീട്ടിലേക്ക് തള്ളികയറാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പൊലീസിന്റെ ഹെൽമെറ്റ് പ്രവർത്തകർ ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു. വീടിനുള്ളിലേക്ക് കുപ്പികളും കല്ലും എറിഞ്ഞു.സുരക്ഷ ഭേദിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം സംഘർഷത്തിന് ഇടയാക്കി. പിന്നീട് മുതർന്ന നേതാക്കളായ വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെത്തി അനുനയിപ്പിച്ചു.സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതൽ പരിശോധന തുടരുകയാണ്.

പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലാണുള്ളത്. ഇഡി സംഘം വീണയുടെ മൊഴിയെടുത്തു. പിണറായിയുടെ മരുമകൻ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്,സിഎംആർഎൽ എംഡി കരിമണൽ കർത്തയുടെ ആലുവയിലെ വീട്, സിഎംആർഎൽ ഓഫീസ്, പിണറായിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ ബംഗളൂരു ഓഫീസ്, കർത്തയുടെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ മറ്റു രണ്ടു കമ്പനികളുടെ ഓഫീസ് എന്നിവിടങ്ങളിൽ എല്ലാം പരിശോധന തുടരുന്നു.
