
പെട്രോൾ പമ്പിലേക്ക് ബസിനു നേരെ പടക്കമേറ്; 3 പേർ പിടിയിൽ
- പ്രതികൾക്കെതിരെ വധശ്രമത്തിന് അടക്കം കേസെടുത്തു.
കൊടുവളളി : വിവാഹ സംഘത്തിന്റെ ബസിനു നേരെ സ്ഫോടകവസ്‌തുക്കൾ എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച കുപ്രസിദ്ധ കുറ്റവാളി ഒ.ടി.ഷമീറും സംഘവും പൊലീസിൻ്റെ പിടിയിലായി. വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ, ലഹരി അടക്കം പത്തോളം കേസുകളിൽ പ്രതിയായ കാസർകോട് ഭീമനടി ഒറ്റത്തെയ്യിൽ വീട്ടിൽ ഒ.ടി.ഷമീർ (ആട് ഷമീർ -34), കാസർകോട് കൊളവയൽ, സുമയ്യ മൻസിലിൽ അബ്ദുൽ അസീസ് (31), തിരുവനന്തപുരം നെടുമങ്ങാട് ചെറ്റച്ചൽ ആഷ്ന മൻസിൽ അമീൻ അജ്‌മൽ (25) എന്നിവരാണു പിടിയിലായത്. പ്രതികൾക്കെതിരെ വധശ്രമത്തിന് അടക്കം കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന ഒരാൾ കടന്നുകളഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് വെണ്ണക്കാട് തൂക്കുപാലത്തിനു സമീപമുളള കല്യാണ മണ്ഡപത്തിലെ വിവാഹത്തിനായി പയിമ്പ്രയിൽ നിന്നെത്തിയ വരൻ ബന്ധുക്കൾ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ആക്രമണം. റോഡിനോടു ചേർന്ന ഓഡിറ്റോറിയത്തിനു മുന്നിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കുമ്പോൾ ഗതാഗത തടസ്സമുണ്ടായതു പ്രതികൾ ചോദ്യം ചെയ്തിരുന്നു. ഓഡിറ്റോറിയത്തിലെ സെക്യൂരിറ്റി
ജീവനക്കാരോടും ഇവർ കയർത്തു.
ആളെ ഇറക്കി അടുത്തുള്ള പെട്രോൾ പമ്പിലേക്കു കയറ്റിയ ബസിനെ പിന്തുടർന്നെത്തിയ സംഘം ഇരുമ്പുവടികൊണ്ട് ബസിന്റെ ചില്ലുകൾ തകർത്തു. ബസ് ഡ്രൈവർ പയിമ്പ്ര സ്വദേശി രാകേഷ്, സനൽ ബാലകൃഷ്ണൻ എന്നിവർക്കു നിസ്സാര പരുക്കേറ്റു. ദേശീയ പാത 766ൽ ഗതാഗത തടസ്സം സൃഷ്‌ടിച്ച അക്രമി സംഘം പന്നിപ്പടക്കം പോലുള്ള വസ്‌തുക്കൾ പമ്പിലേക്ക് എറിഞ്ഞതോടെ പ്രദേശത്തു ഭീകരാന്തരീക്ഷമായി. പടക്കങ്ങളിൽ രണ്ടെണ്ണം പൊട്ടിയെങ്കിലും ആർക്കും പരുക്കേറ്റില്ല.