
ഫറോക്ക് ഐഒസിയിൽ ‘ഇന്ധനച്ചോർച്ച, തീപ്പിടിത്തം’
- സമീപത്തുണ്ടായിരുന്നവരെയെല്ലാം റെസ്ക്യൂ ടീം ഒഴിപ്പിച്ചു. 4.20-ഓടെ തീ നിയന്ത്രണവിധേയമാക്കിയെന്ന സന്ദേശമെത്തി.
രാമനാട്ടുകര : ഐഒസി ഫറോക്ക് ഡിപ്പോയിൽനിന്ന് ഇന്ധനംനിറച്ച് വിതരണത്തിനുപുറപ്പെടുന്ന ടാങ്കറുകളുടെ നീണ്ടനിരതീർന്ന് ആളും ബഹളവുമൊഴിഞ്ഞനേരം. പെട്ടെന്ന് സെൻട്രൽ കൺട്രോൾ റൂമിലേക്ക് വയർലെസ് സന്ദേശമെത്തി. പെട്രോൾനിറച്ച 13-ാം നമ്പർ ടാങ്കിൽനിന്ന് ഇന്ധനം ചോർന്ന് തീപടരുന്നു. അതോടെ ഐഒസിയിലെ സേഫ്റ്റി സെല്ലുകൾ ജാഗരൂകരായി. വാക്കിടോക്കിയിലൂടെ തീപ്പിടിത്തം അറിയിച്ചയുടനെ പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചു. സ്പ്രിംഗ്ലർ ഉപയോഗിച്ച് ഇന്ധന ടാങ്കറുകൾ തണുപ്പിക്കാനുള്ള സംവിധാനം (എച്ച്‌വിഎൽആർ) പ്രവർത്തിപ്പിച്ചു. സുരക്ഷാജീവനക്കാരൻ ചുവപ്പുകൊടി ഉയർത്തിക്കൊണ്ടേയിരുന്നു. സമീപത്തുണ്ടായിരുന്നവരെയെല്ലാം റെസ്ക്യൂ ടീം ഒഴിപ്പിച്ചു. 4.20-ഓടെ തീ നിയന്ത്രണവിധേയമാക്കിയെന്ന സന്ദേശമെത്തി.
അതോടെ സുരക്ഷാജീവനക്കാരൻ ചുവപ്പുകൊടി മാറ്റി പച്ചക്കൊടിയുയർത്തി.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ ഫറോക്ക് ഡിപ്പോയിൽ മോക്ഡ്രിൽ ഇങ്ങനെയായിരുന്നു. പിന്നാലെ അസംബ്ലി പോയൻ്റിൽ ഒത്തുകൂടി അതത് ടീമുകൾ നടത്തിയ പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തി.