
മഴ ഇത്തവണ നേരത്തെ എത്തിയേക്കും:വിലങ്ങാട് പുനരധിവാസം പാതിവഴിയിൽ തന്നെ
- മഴ ഇത്തവണ നേരത്തേ എത്തുമെന്നാണ് പ്രവചനം
വിലങ്ങാട് :കാര്യമായ പുനരധിവാസ പ്രവർത്തനങ്ങൾ ഇനി നടക്കില്ലെന്നതിനാൽ, വിലങ്ങാട്ടെ ഉരുൾപൊട്ടൽ മേഖലയിൽ ഭീഷണി നേരിടുന്ന വീട്ടുകാരെ ഇത്തവണയും ക്യാംപുകളിലേക്കു മാറ്റും. മഴ ഇത്തവണ നേരത്തേ എത്തുമെന്നാണ് പ്രവചനം. അതിനു മുൻപേ സുരക്ഷ ഒരുക്കാൻ മറ്റു മാർഗങ്ങളൊന്നും നിലവിലില്ല. റിട്ട. ഹെഡ്മാസ്റ്റർ കെ.എ.മാത്യുവിന്റെ മരണത്തിനും ഒട്ടേറെ വീടുകൾ മണ്ണിലടിയിലാകാനും ഇടയാക്കിയ ഉരുൾപൊട്ടലുണ്ടായ മഞ്ഞച്ചീളി ഭാഗത്തു മാത്രം വീട്ടുകാർ ഇപ്പോഴും ഭീഷണിയിലാണ്.

മലയങ്ങാട്, പാലൂർ, പാനോം, പന്നിയേരി മേഖലകളിലും ഉരുൾഭീഷണി നിലനിൽക്കുന്നതായി വിദഗ്‌ധ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ അവസാനമാണ് ഉരുൾ പൊട്ടലുണ്ടായത്. നൂറിലേറെ ഇടങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉണ്ടായെന്നാണ് ദിവസങ്ങളോളം വിദഗ്‌ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. അവിടങ്ങളിൽ നിന്നെല്ലാം വീട്ടുകാരെ അന്നു മാറ്റിത്താമസിപ്പിച്ചെങ്കിലും മഴ ശമിക്കുകയും സ്‌ഥിതി ശാന്തമാകുകയും ചെയ്തതോടെ വീട്ടുകാർ തിരികെപ്പോയി. അവരുടെ സ്ഥിതിയെക്കുറിച്ചാണ് ആശങ്ക.