
മഴ വരുന്നു. വാസ്വേട്ടൻ്റെ കുട വാങ്ങാം…
- ആവശ്യക്കാർക്ക് കുടകൾ കൊറിയർ ചെയ്യുമെന്നും ഗ്രോ വാസു പറയുന്നു
കോഴിക്കോട് : ഗ്രോ വാസു എന്ന പേര് പരിചയപ്പെടുത്തേണ്ടതില്ല. നിലമ്പൂരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ 2016 നവംബർ 26ന് മുഷ്ടി ചുരുട്ടി റോഡിൽ പ്രതിഷേധിച്ചതിന്റെ പേരിലുള്ള കേസിൽ ഗ്രോ വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തതും പിന്നീട് നടന്നതുമെല്ലാം ചരിത്രം.
ആ കേസിൽ 46 ദിവസം ജാമ്യമെടുക്കാതെ റിമാൻഡിൽ കഴിഞ്ഞ ഗ്രോ വാസു പിന്നീട് ജയിൽമോചിതനായി. പിഴ വേണ്ട ജയിലറ മതിയെന്ന് ഭരണകൂടത്തോട് കലഹിച്ചു വാങ്ങിയ തടവറവാസം. പിന്നീട് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.പി. അബ്ദുൽ സത്താർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയായിരുന്നു.
സമാനതകളില്ലാത്ത നിയമപോരാട്ടം നടത്തിയ അതിശയ മനുഷ്യനാണ് വാസ്വേട്ടൻ എന്ന അയനൂർ വാസു എന്ന ഗ്രോ വാസു. ജയിലിൽ നിന്നിറങ്ങി അദ്ദേഹം കുട നിർമാണത്തിൽ സജീവമായി.
വാസ്വേട്ടന്റെ കുടകൾക്ക് ആവശ്യക്കാർ ഏറെയാണ് .കഴിഞ്ഞ വർഷം കുട തികയാതെ വന്നുവെന്ന് വാസുവേട്ടൻ പറയുന്നു. അതിനാൽ ഇത്തവണ കൂടുതൽ എണ്ണം കരുതുന്നുണ്ടത്രേ. വിൽക്കുന്ന കുടകളുടെ കണക്കുകൾ അദ്ദേഹം അപ്പോൾ തന്നെ കുറിച്ച് വെക്കും അതൊരു ശീലമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കറുപ്പിലും പല നിറങ്ങളിലും കുട ലഭ്യമാണ്. മൂന്ന് മടക്കുള്ള കുടകളും നീണ്ട കാലൻ കുടകളുമുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ് റൂട്ടിൽ പൊറ്റമ്മൽ ജങ്ഷനിലാണ് ഗ്രോ വാസുവിന്റെ കട. 95 വയസിന്റെ അല്ലലോ അലട്ടലോ ഇല്ലാതെ യുവത്വത്തിന്റെ പ്രസരിപ്പിലാണ് വാസ്വേട്ടൻ കുടകൾക്ക് ജന്മം കൊടുക്കുന്നത്.
കച്ചവടം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആവശ്യക്കാരുടെ സൗകര്യാർത്ഥം കുടകൾ കൊറിയർ ചെയ്യുന്നതായും ഗ്രോ വാസു അറിയിച്ചു. 3 ഫോൾഡ് കുടകൾക്ക് 340 ഉം കൊറിയർ ചാർജുമാണ് വില. കാലൻ കുടയ്ക്ക് 420 ഉം കൊറിയർ ചാർജുമാണ് വില. നമ്പറിൽ ജി പേ ഉണ്ടെന്നും ആ നമ്പറിലേക്ക് വിലാസവും ഫോൺ നമ്പറും അയക്കുക, കുട വീട്ടിലെത്തുമെന്ന് അദ്ദേഹം നിറചിരിയോടെ പറഞ്ഞു.
ജി പേ നമ്പർ – 9400058466
ഫോൺ നമ്പർ – 9847321623