
മൊബൈൽ പൊട്ടിത്തെറിക്കുമെന്ന വ്യാജ സന്ദേശം : ചൂടിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കെതിരെ ദുരന്ത നിവാരണ അതോറിറ്റി
- വ്യാജ പ്രചാരണം നടത്തുന്നവർക്ക് ദുരന്തനിവാരണ നിയമം 2005, സെക്ഷൻ 54 പ്രകാരം നടപടി എടുക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പ്. ചൂടിനെ കുറിച്ചുള്ള വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ പശ്ചാത്തലത്തിലാണിത്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ 45°C മുതൽ 55°C വരെ ചൂട് ഉയരുമെന്ന സന്ദേശം വ്യാജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ‘മൊബൈൽ പൊട്ടിത്തെറിക്കും, ഇന്ധന ടാങ്ക് നിറയ്ക്കരുത്’ തുടങ്ങിയ നിർദേശങ്ങളും അടിസ്ഥാനരഹിതമാണ്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലെ പ്രചാരണം തെറ്റാണ്. കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന പ്രത്യേക വകുപ്പ് ഇല്ല.

സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിലുള്ള സന്നദ്ധ സേന മാത്രമാണ്. ഔദ്യോഗിക മുന്നറിയിപ്പുകൾക്ക് കെഎസ്ഡിഎംഎ വെബ്സൈറ്റ് പരിശോധിക്കണം. 54°C വരെ ചൂട് ഉയരുമെന്ന പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടില്ല. വ്യാജ പ്രചാരണം നടത്തുന്നവർക്ക് ദുരന്തനിവാരണ നിയമം 2005, സെക്ഷൻ 54 പ്രകാരം നടപടി എടുക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
