
രണ്ടരസെന്റ് ഭൂമി ഡേറ്റാബാങ്കിൽ വീടിനുവേണ്ടിയുള്ള കാത്തിരിപ്പ് ഇനി എത്ര നാൾ
- വീടുണ്ടാക്കാൻ നഗരസഭ ലൈഫ് പദ്ധതിയിൽ തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ താമസിക്കുന്ന റെയിൽവേപ്പാതയോരത്ത് വീട് നിർമിക്കാൻ അനുമതിയില്ല.
കൊയിലാണ്ടി: കുടുംബനാഥൻ തങ്ങളിൽ നിന്നും വിട്ടു പിരിഞ്ഞതിന്റെ വേദനയിൽ നിന്നും രാജിയും മക്കളും ഇനിയും കരകയറിയിട്ടില്ല. ഓട്ടോ ഡ്രൈവറായിരുന്ന വരണ്ടയിൽ ഷൈജു(40) ജനുവരി ആറിനാണ് ഹൃദയാഘാതത്താൽ മരിച്ചത്. അമ്മ കല്യാണിയും ഭാര്യ രാജിയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം ഇപ്പോൾ ജീവിതമെങ്ങനെ തള്ളിനീക്കണമെന്നറിയാതെ ആശ്രയമില്ലാതെ ജീവിക്കുകയാണ്.
ബപ്പൻകാടിനും കൊയിലാണ്ടി റെയിൽവേ സ്റ്റേഷനും ഇടയിൽ റെയിൽവേപ്പാതയോരത്തെ ഒറ്റമുറിവീട്ടിലായിരുന്നു ഷൈജുവും കുടുംബവും താമസിച്ചിരുന്നത്. ഇവർക്ക് വീടുണ്ടാക്കാൻ നഗരസഭ ലൈഫ് പദ്ധതിയിൽ തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ താമസിക്കുന്ന റെയിൽവേപ്പാതയോരത്ത് വീട് നിർമിക്കാൻ അനുമതിയില്ല. പെരുവട്ടൂർ തുരുത്ത്യാട്ട് ഭാഗത്ത് ഇവർക്ക് രണ്ടരസെൻ്റ് സ്ഥലം സ്വന്തമായുണ്ട്. എന്നാൽ ഡേറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ ഇവിടെയും വീട് നിർമാണത്തിന് അധികൃതർ അനുമതി നിഷേധിക്കുന്നു. ഈ ഭൂമി തരംമാറ്റിക്കിട്ടിയാൽ ലൈഫ് പദ്ധതിയിൽ വീട്നിർമ്മിക്കാൻ സാധിക്കും . ഇതിനായി മുഖ്യമന്ത്രി, റവന്യുമന്ത്രി, കളക്ടർ, ആർഡിഒ എന്നിവർക്ക് പരാതിനൽകാനിരിക്കു കയാണ് രാജിയും മക്കളും. ഷൈജുവിൻ്റെ സുഹൃത്തുക്കൾ സഹായവുമായി കുടുംബത്തോടൊപ്പമുണ്ട്. കൂടാതെ നഗരസഭാ കൗൺസിലർമാരും സഹായവാഗ്ദാനം നൽകിയിട്ടുണ്ട്.