
വോട്ടിംഗ് മെഷീനുകൾ ജെഡിടിയിലെ സ്ട്രോംഗ് റൂമുകളിൽ ഭദ്രം
- ജൂൺ നാലിന് വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോംഗ് റൂം തുറക്കുക
കോഴിക്കോട് :ജില്ലയിലെ 13 മണ്ഡലങ്ങൾക്കു പുറമെ, വടകര നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളിലും പോളിംഗിനായി ഉപയോഗിച്ച വിവിപാറ്റ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം ഹയർ സെക്കൻ്ററി സ്‌കൂളിലെ സ്ട്രോംഗ് റൂമുകളിലെത്തിച്ചു. പോളിംഗ് നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഇവിഎമ്മുടെ നീക്കം ഇന്നലെ രാവിലെ വരെ തുടർന്നു. മണ്ഡലം തല സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് ജിപിഎസ് ഘടിപ്പിച്ച കണ്ടെയിനർ വാഹനങ്ങളിൽ പോലിസ് എസ്കോർട്ടോടു കൂടിയായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇവ സ്ട്രോംഗ് റൂമുകളിൽ എത്തിച്ചത്.
പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ടിംഗ് മെഷീനുകളും അനുബന്ധ രേഖകളും പരിശോധിച്ച ശേഷം അവ പ്രത്യേക മുറികളിലേക്ക് മാറ്റി.അരക്കും തുണിയും ഉപയോഗിച്ച് മുറികളുടെ പൂട്ടുകൾ സീൽ ചെയ്യുകയും മരപ്പലക അടിച്ച് കൂടുതൽ ഭദ്രമാക്കുകയും ചെയ്തു. ഓരോ അസംബ്ലി മണ്ഡലങ്ങളിൽ നിന്നുമുള്ള വോട്ടിംഗ് യന്ത്രങ്ങൾ പ്രത്യേകം സ്ട്രോംഗ് റൂമുകളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. പോളിംഗ് തുടങ്ങിയ ശേഷം കേടായത് ഉൾപ്പെടെയുള്ള മെഷീനുകളാണ് സ്ട്രോംഗ്റൂ മുകളിൽ സൂക്ഷിച്ചിരിക്കുന്നത്. മോക് പോളിംഗ് വേളയിൽ തകരാർ മൂലം മാറ്റിയ ഇവിഎമ്മുകളും കരുതൽ ശേഖരമായി കൊണ്ടുപോയ വോട്ടിംഗ് യന്ത്രങ്ങളും ചാത്തമംഗലത്തെ വെയർഹൗസിലേക്ക് മാറ്റി.
സംസ്ഥാന പോലിസിനു പുറമെ സിഎപിഎഫ് കമാൻ്റോകളും ഉൾപ്പെടുന്ന ശക്തമായ സുരക്ഷയാണ് രണ്ട് മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ കേന്ദ്രം കൂടിയായ ജെഡിടി ഹയർ സെക്കന്ററി സ്കൂളിന് ഒരുക്കിയിരിക്കുന്നത്.
രണ്ട് തലങ്ങളിലുള്ള സുരക്ഷാസംവിധാനമാണ് സ്ട്രോംഗ് റൂമുകൾക്ക് പുറത്തുണ്ടാവുക. ആദ്യ സുരക്ഷാവലയം സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സും പുറമേയുള്ള സുരക്ഷ സംസ്ഥാന ആംഡ് പൊലീസും ഒരുക്കും. സ്ട്രോംഗ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരുക്കിയ കൺട്രോൾ റൂമിലിരുന്ന് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ സിസിടിവി നിരീക്ഷിക്കും. ജൂൺ നാലിന് വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോംഗ് റൂം തുറക്കുക.