
സംരക്ഷണഭിത്തി നിർമാണത്തിന് അനുമതി
- പെട്ടന്നുള്ള നടപടി ബൈപാസ് നിർമാണത്തിന് മണ്ണിടിച്ച സ്ഥലങ്ങളിലെ സുരക്ഷയെ മുൻനിർത്തി.
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തിനായി കുന്നുകൾ ഇടിച്ചുനിരത്തിയ സ്ഥലങ്ങളിൽ ഭിത്തികൾ കെട്ടുന്നതിനുള്ള നടപടികൾ തുടങ്ങി. മണ്ണെടുത്ത സ്ഥലത്തെ കുന്നുകളിലെ സുരക്ഷയെ മുനിർത്തിയാണ് പെട്ടെന്ന് തന്നെ പ്രവർത്തികൾ നടത്തുന്നത്. നന്തിയ്ക്കും ചെങ്ങോട്ടുകാവിനും ഇടയിൽ നന്തി ശ്രീശൈലം, മരളൂരിലെ പനച്ചിക്കുന്ന്, കൊല്ലം കുന്ന്യോറമല, പന്തലായനി, ഗോപാല പുരം, പുത്തലത്ത് കുന്ന്, കോമത്തുകര എന്നിവിടങ്ങളിലാണ് കുന്നിടിച്ചത്.
കുത്തനെ കുന്നിടിച്ചത് കാരണം മണ്ണിടിച്ചിൽ ഭീഷണി പലയിടത്തും നിലനിന്നിരുന്നു. നന്തിയിലും മൂടാടി കൊല്ലം കുന്ന്യോറമലയിലും ഗോപാലപുരത്തും പലവട്ടം കുന്നിടിഞ്ഞിരുന്നു. റോഡ് നിർമാണത്തിനായി മണ്ണ് കുഴിച്ചെടുത്ത് കൊണ്ടുപോയ സ്ഥലങ്ങളിൽ സംരക്ഷിത മതിലുകൾ നിർമിക്കാനുളള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
മൂടാടി ഗോപാലപുരത്താണ് ഭിത്തി സംരക്ഷണ നടപടികൾ ആദ്യം തുടങ്ങിയത്.
മൺഭിത്തികളുളള സ്ഥലങ്ങളിൽ വണ്ണമുള്ള 100 എം.എം. കമ്പികൾ നാലുമീറ്റർ ഡ്രിൽചെയ്ത് അടിച്ചുകയറ്റും. ശേഷം കോൺക്രീറ്റിൽ ഉറപ്പിക്കും. പിന്നീട് മതിലിനോടുചേർന്ന് കമ്പിവല സ്ഥാപിക്കും. ഇതിനു മുകളിലൂടെ പ്രത്യേക യന്ത്രമുപയോഗിച്ച് കോൺക്രിറ്റ് മിശ്രിതം സ്പ്രേചെയ്യും. കുന്ന്യോറമലയിൽ കനത്തമഴയിൽ വലിയൊരുഭാഗം മണ്ണിടിഞ്ഞു കിടപ്പാണ്. മണ്ണിടിച്ചിലിനെത്തുടർന്ന് വലിയ കല്ലും പാറകളും താഴേക്ക് വീഴുമെന്നത് വലിയ ആശങ്ക ജനിപ്പിക്കുന്നതാണ്. ഒക്ടോബർ ആദ്യവാരങ്ങളിൽ വലിയതോതിൽ തന്നെ ഇവിടെ മണ്ണിടിഞ്ഞു വീണിരുന്നു . തുടർന്ന് കുന്നിനുമുകളിലെ ഏതാനും വീട്ടുകാർ മാറിത്താമസിച്ച് വരികയാണ്. കുന്ന്യോറ മലയിലേക്കുളള റോഡും തകർന്നിരിക്കുന്നത് പ്രാദേശത്തെ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.