
സത്യനാഥൻ കൊലപാതകം; കുറ്റപത്രം സമർപ്പിച്ച് പോലീസ്
- വ്യക്തി വൈരാഗ്യം മൂലം സത്യനാഥനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്
കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പുളിയോറവയൽ സത്യനാഥന്റെ കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കൊയിലാണ്ടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് 2000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. പെരുവട്ടൂർ സ്വദേശി അഭിലാഷ് വ്യക്തി വൈരാഗ്യം മൂലം സത്യനാഥനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഫെബ്രുവരി 22നായിരുന്നു കൊലപാതകം നടന്നത്. കഴുത്തിലും പുറത്തും കത്തികൊണ്ട് ആഴത്തിലുള്ള കുത്തേറ്റ് ഗുരുതരാവസ്ഥയിൽ മുത്താമ്പി ചെറിയപ്പുറം ക്ഷേത്ര പരിസരത്താണ് സത്യനാഥനെ കണ്ടത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി അഭിലാഷ് മൊഴി നൽകിയിരുന്നത്. പി.വി.സത്യൻ തന്നെ മനപൂർവ്വം അവഗണിച്ചുവെന്നും പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറ്റിനിർത്തിയെന്നുമാണ് അഭിലാഷിന്റെ മൊഴി.
157 സാക്ഷികളുടെ മൊഴികളാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 125 ഓളം തൊണ്ടി വസ്തുക്കളും ശേഖരിച്ചിരുന്നു. പ്രതി അഭിലാഷിന്റെ ശബ്ദ സന്ദേശങ്ങൾ തിരുവനന്തപുരം ഫോറൻസിക്ക് ലാബിൽ എത്തിച്ച് പരിശോധിച്ചു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. ഡിവൈഎസ്പി വിനോദ്കുമാർ, പേരാമ്പ്ര ഡിവൈഎസ്പി ബിജു കെ.എം എന്നിവരാണ് കേസിന് മേൽനോട്ടം വഹിച്ചത്. കൊയിലാണ്ടി സിഐ മെൽബിൻ ജോസ്, എഎസ്ഐമാരായ കെ.പി.ഗിരീഷ്, പി.മനോജ്, ഒ.കെ സുരേഷ് എന്നിവരാണ് കുറ്റപത്രം നൽകിയ സംഘത്തിലുണ്ടായിരുന്നത്.