
സ്റ്റാർലൈനർ ഭൂമിയിൽ തിരിച്ചെത്തി
- സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിൽ തുടരുന്നു
നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെ കൂടാതെ ബോയിംഗ് സ്റ്റാർലൈനർ വിജയകരമായി നിലത്തിറക്കി. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം, ഐഎസ്‌എസിൽ (അന്താരാഷ്ട്ര ബഹിരാകാശ നിലയം)നിന്നുള്ള ആളൊഴിഞ്ഞ യാത്രയ്ക്ക് ശേഷം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിലാണ് വിജയകരമായി ഇറങ്ങിയത്. നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവർക്കൊപ്പം ആദ്യം വിക്ഷേപിച്ച പേടകം സുരക്ഷാ കാരണങ്ങളാലാണ് ഇരുവരെയും കൂടാതെ മടങ്ങിയത്.
സ്റ്റാർലൈനർ ദൗത്യം മൂന്ന് മാസം മുമ്പാണ് ആരംഭിച്ചത്. ജൂൺ 5 ന് സുനിത വില്യംസിനെയും വിൽമോറിനെയും അതിൻ്റെ ആദ്യത്തെ ക്രൂഡ് ഫ്ലൈറ്റിനായി ഐഎസ്‌എസ്‌ലേക്ക് പോയിരുന്നു. എന്നാൽ ഐഎസ്എസുമായി ഡോക്ക് ചെയ്തതിന് തൊട്ടുപിന്നാലെ ഹീലിയം ചോർച്ചയും ത്രസ്റ്റർ പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞതിനാൽ ഇത് ബഹിരാകാശയാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരി കൊണ്ടുവരാനുള്ള ബഹിരാകാശ പേടകത്തിന്റെ ശേഷിയിൽ ഗുരുതരമായ ആശങ്കകൾ ഉയർന്നു വന്നിരുന്നു. അപകടസാധ്യത കുറയ്ക്കുന്നതിനും ബഹിരാകാശ പേടകത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് സ്റ്റാർലൈനർ അതിന്റെ ജീവനക്കാരില്ലാതെ തിരികെ പറക്കാൻ തീരുമാനിച്ചത്.

സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിൽ തുടരുന്നുവെന്നും എക്സ്പെഡിഷൻ 71/72 ക്രൂവിൻ്റെ ഭാഗമായി അവരുടെ ജോലി തുടരുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. നാസയുടെ ക്രൂ-9 ദൗത്യത്തിൻ്റെ ഭാഗമായ സ്‌പേസ് എക്‌സിൻ്റെ ഡ്രാഗൺ ക്യാപ്‌സ്യൂളിൽ 2025 ഫെബ്രുവരിയിൽ ഇരുവരും ഭൂമിയിലേക്ക് മടങ്ങും.
