
ഹോം വോട്ടിങ്: ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആകെ 13,504 വോട്ടുകൾ
- കോഴിക്കോട്-6024, വടകര-7480 എന്നിങ്ങനെയാണ് ലോകസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക്
കോഴിക്കോട്: ഭിന്നശേഷിക്കാരും 85-നു മുകളിൽ പ്രായമുള്ളവരും വീട്ടിൽ നിന്ന് വോട്ടു ചെയ്തപ്പോൾ ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആകെ 13,504 വോട്ടുകൾ. ഇതിൽ 9360 പേർ 85-നു മുകളിൽ പ്രായമുള്ളവരും 4144 പേർ ഭിന്നശേഷി വിഭാഗത്തിലുള്ള വരുമാണ്.
കോഴിക്കോട്-6024, വടകര-7480 എന്നിങ്ങനെയാണ് ലോകസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക്. ഏപ്രിൽ 17 മുതൽ നാലുദിവസമാണ് ജില്ലയിൽ ആദ്യഘട്ട വീട്ടിലെ വോട്ടിങ് നടന്നത്. കണ്ണൂർ ജില്ലയിൽ വരുന്ന, വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാമണ്ഡലങ്ങളിൽ ഏപ്രിൽ 16-നു തന്നെ ഹോം വോട്ടിങ് ആരംഭിച്ചിരിന്നു.
അസന്നിഹിത വോട്ടർ വിഭാഗക്കാർക്കുള്ള നിശ്ചിത ഫോമിൽ പോസ്റ്റൽ വോട്ടിനായി നേരത്തേ അപേക്ഷ നൽകിയവരിൽ അർഹതയുള്ളവർക്കാണ് വീട്ടിൽനിന്ന് വോട്ടു ചെയ്യാൻ അവസരമൊരുക്കിയത്. ഹോം വോട്ടിങ്ങിനായി നിയോഗിച്ച സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് ഓഫീസർ, മൈക്രോ ഒബ്സർവർ, സുരക്ഷാഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ, ബി.എൽ.ഒ. എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥർ അർഹരായ വോട്ടർമാരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്.