
സംസ്ഥാന സർവിസ് ജീവനക്കാർക്ക് ഡിഎ, ഡിആർ അനുവദിച്ചു
- സർവിസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സർവിസ് ജീവനക്കാർക്കും അധ്യാപകർക്കും
ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു.സർവിസ് പെൻഷനകാർക്കുള്ള
ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ.
ബാലഗോപാൽ അറിയിച്ചു. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ സർവിസ്
ഉൾപ്പെടെ എല്ലാ മേഖലയിലും ഡി.എ,ഡി.ആർ വർധനവിന്റെ ആനുകൂല്യം
ലഭിക്കും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000
കോടി രൂപയുടെ വർധനവുണ്ടാകും.

അനുവദിച്ച ഡി.എ, ഡി.ആർ അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടിതുടങ്ങും. ഒരു ഗഡു ഡി.എ, ഡി.ആർ ഈവർഷം ഏപ്രിലിൽ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡി.എ, ഡി.ആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്കരണം കേരളത്തിൽ നടപ്പാക്കിയെന്നും കേന്ദ്ര സർക്കാറിന്റെ പ്രതികൂല സമീപനങ്ങളാൽ കേരളം നേരിട്ട അസാധാരണ പണഞെരുക്കമാണ് ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് കാലതാമസത്തിന് കാരണമായതെന്നും ധനമന്ത്രി പറഞ്ഞു.