
ഏലത്തൂരിൽ ഇന്ധന ചോർച്ച
- ഓവുചാലിലേക്ക് ഡീസൽ ഒഴുകി
കോഴിക്കോട്: ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എലത്തൂർ ഡിപ്പോയിൽ വൻ ചോർച്ച. കോർപറേഷൻ നിർമ്മിച്ച ഓടയിലൂടെ ഡീസൽ ഒഴുകി തോട്ടിലും കടലിലും എത്തി ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ വടക്ക് ഭാഗത്തുള്ള ചെറിയ ഫുട്പാത്തിനടിയിലൂടെ ഒഴുകിയെത്തിയ ഡീസൽ ദേശീയപാതയിലെ പ്രധാന ഓടയിലൂടെയാണ് ഒഴുകിപ്പോവുന്നത്. ഒഴുകിയ തോട്ടിലും കടലിലും മീനുകൾ ചത്തുപൊന്തി.

ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ ഡീസൽ ഒഴുകുന്നത് ശ്രദ്ധയിൽപെട്ടത്. നിരവധി ആളുകൾ കുപ്പികളിലൊക്കെയായി ഡീസൽ മുക്കിയെടുത്തെങ്കിലും വലിയ അളവിൽ ഡീസൽ എത്തിയതോടെ ആളുകൾ പരിഭ്രാന്തരായി. എച്ച്പിസിഎൽ മാനേജരടക്കമുള്ളവർ സ്ഥലത്തെത്തിയത്. അറ്റകുറ്റപണിക്കിടെ ചോർച്ച ഉണ്ടായതാണെന്നായിരുന്നു വിശദീകരണം.എലത്തൂർ പൊലീസും ബീച്ച് ഫയർ ആന്റ് റസ്ക്യൂവിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി. ഇതിനു മുമ്ബും ഇത്തരത്തിൽ ഡീസൽ ചോർച്ചയുണ്ടായിരുന്നു. യാതൊരു സുരക്ഷക്രമീകരണങ്ങളുമില്ലാതെയാണ് എലത്തൂർ ഡിപ്പോ ജനവാസമേഖലയിൽ പ്രവർത്തിക്കുന്നത്. വർഷങ്ങളായി ജനങ്ങൾ സമരവും നടത്തുന്നതിനിടെയാണ് വീണ്ടും ഡീസൽ ചോർച്ചയുണ്ടായിരിക്കുന്നത്. അഞ്ച് ജില്ലകളിലേക്കാവശ്യമായ ഇന്ധനമാണ് ഇവിടെ സൂക്ഷിക്കുന്നത്. ഡിസലിന് പകരം പെട്രോൾ ലീക്കായിരുന്നെങ്കിലും മൂന്ന് കിലോമീറ്റർ ചുറ്റളവിലെങ്കിലും സ്ഫോടനം നടന്നേനെ. ഡിവൈഎഫ്ഐ പ്രവർത്തകർ എച്ച്പിസിഎൽ മാനേജരെ ഉപരോധിച്ചു.