
തീരദേശപാതയിലെ മെമുവിൽ അധിക കോച്ചുകൾ വരുന്നു
- കേരളത്തിന് പുതിയ 16 റേക്കുകൾ അനുവദിക്കും
ഷൊർണ്ണൂർ: ആലപ്പുഴ തീരദേശപാതയിലൂടെയുള്ള തീവണ്ടിയാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ മെമു ട്രെയിനുകളിൽ അധിക കോച്ച് അനുവദിക്കാൻ റെയിൽവേ ബോർഡ്.കേരളത്തിലേക്ക് 16 പുതിയ മെമു റേക്കുകൾകൂടി അനുവദിക്കും. ആലപ്പുഴ-എറണാകുളം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കൊല്ലം-ആലപ്പുഴ മെമുവിൽ 12 റേക്കുകൾ മാത്രമാണുള്ളത്. പുതുതായി അനുവദിക്കുന്ന റേക്കുകളെത്തുമ്പോൾ ഇത് 16 ആകും.

റെയിൽവേ മന്ത്രിയും റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ തീരദേശപാതയിലെ യാത്രാദുരിതവും മെമുവിലെ തിങ്ങിനിറഞ്ഞുള്ള യാത്രയും കെ.സി. വേണുഗോപാൽ എംപി ചൂണ്ടിക്കാട്ടിയിരുന്നു.രാവിലെ 7.25-ന് ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്കു പുറപ്പെടുന്ന മെമുവിൽ പ്രതിദിനം നൂറുകണക്കിനാളുകളാണ് യാത്രചെയ്യുന്നത്. വൈകുന്നേരങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. റേക്കുകളുടെ കുറവാണ് അനിയന്ത്രിത തിരക്കിനു കാരണം. കേരളത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന മെമു സർവീസാണ് ആലപ്പുഴയിലേത്.കുംഭമേളയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള റേക്കുകൾ പ്രയാഗ്രാജിലേക്കു കൊണ്ടുപോയിരുന്നു. കുംഭമേള കഴിഞ്ഞതോടെ ഇവയിൽ ചിലത് കേരളത്തിലെത്തിക്കാനും ആലോചനയുണ്ട്.