
പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി
- ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
കൊച്ചി :പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ പൊതു ശൗചാലയങ്ങളാക്കാനുള്ള സംസ്ഥാന സർക്കാറിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നടപടി ചോദ്യം ചെയ്ത് പെട്രോളിയം വ്യാപാരികളുടെ സംഘടനയായ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
സ്വച്ഛ് ഭാരത് മിഷനുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. പെട്രോൾ പമ്പുകൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകുന്നതിന് സംസ്ഥാന സർക്കാറിനെയും തിരുവനന്തപുരം കോർപറേഷനെയും ഹൈക്കോടതി വിലക്കി. പെട്രോൾ പമ്പുകളിലെ ശൗചാലയ സൗകര്യം പമ്പുകളുടെ പ്രതിദിന പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ഹരജിക്കാർ വാദിച്ചു. അതീവ അപകട സാധ്യതാ മേഖലകളായ പെട്രോൾ പമ്പുകളിൽ സംഘർഷമുണ്ടാകുന്നത് അപകട സാധ്യതയുണ്ടാക്കുമെന്ന വാദവും പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.