
എസ്ഐആർ കരടിലെ പരാതികളും എതിർപ്പുകളും ജനുവരി 22 വരെ സമർപ്പിക്കാം- തെരഞ്ഞെടുപ്പ് കമ്മീഷൻ
- ഒരു ലക്ഷം ഹിയറിംഗ് ഒരു ദിവസം നടത്താൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു
തിരുവനന്തപുരം: എസ്ഐആർ കരടിലെ പരാതികളും എതിർപ്പുകളും ജനുവരി 22 വരെ സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒരു ലക്ഷം ഹിയറിംഗ് ഒരു ദിവസം നടത്താൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ശരിയായ രേഖകൾ ഹാജരാക്കിയാൽ ഹിയറിംഗ് ഒഴിവാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല അടിസ്ഥാനത്തിലും ബിഎൽഒമാരെ നിയമിക്കണമെന്നും സിപിഐഎം പ്രതിനിധി എം വിജയകുമാർ പറഞ്ഞു.

വോട്ടറാണെന്ന് തെളിയിക്കാൻ ജാതി മാനദണ്ഡമാകരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഹാജരാക്കേണ്ട രേഖകളുടെ പട്ടികയിൽ ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തിയതിനെതിരെയാണ് കോൺഗ്രസ് പ്രതിനിധിയുടെ വിമർശനം. ബന്ധുക്കൾ മുഖേന രേഖകൾ ഹാജരാക്കാൻ അവസരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. യോഗത്തിൽ ഓൺലൈൻ ഹിയറിങ് പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിട്ടുണ്ട്. ജില്ലാ മണ്ഡല അടിസ്ഥാനത്തിൽ ബിഎൽഎമാരെ നിയമിക്കാനും സാധിക്കുമെന്ന് കമ്മീഷൻ യോഗത്തിൽ പറഞ്ഞു.
