
ശബരിമല സ്വർണക്കൊളളയിൽ നഷ്ടമായത് കിലോക്കണക്കിന് സ്വർണം; വിഎസ്എസ്സി പരിശോധനാ ഫലം പുറത്ത്
- കൃത്യമായ കണക്ക് ഹൈക്കോടതിയിൽ നാളെ സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റപത്രം നൽകുക
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയിൽ കവർന്ന സ്വർണത്തെക്കുറിച്ച് പ്രതികൾ നൽകിയ മൊഴി പച്ചക്കളളമെന്ന് സൂചന നൽകി വിഎസ്എസ്സി പരിശോധനാ ഫലം. നഷ്ടമായത് 989 ഗ്രാമം സ്വർണമല്ലെന്നും കിലോക്കണക്കിന് സ്വർണം ദ്വാരപാലക, കട്ടിളപ്പാളികളിൽ നിന്ന് നഷ്ടപ്പെട്ടന്നുമാണ് വിഎസ്എസ്സിയിൽ നടത്തിയ പരിശോധനയുടെ അന്തിമ ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നത്.

കൃത്യമായ കണക്ക് ഹൈക്കോടതിയിൽ നാളെ സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റപത്രം നൽകുക. കട്ടിളപ്പാളി, ദ്വാരപാലക ശിൽപ പാളികൾ എന്നിവയിൽ നിന്നായി 989 ഗ്രാം സ്വർണം ഉരുക്കിയപ്പോൾ 989 ഗ്രാം സ്വർണം ലഭിച്ചു. അതിൽ 575 ഗ്രാം സ്വർണം തിരികെ പൂശി എന്നായിരുന്നു പ്രതികൾ എസ്ഐടിയോട് പറഞ്ഞത്. എന്നാൽ ഇത് കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് വിഎസ്എസ്സി പരിശോധനാ ഫലം. ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താനായാണ് വിഎസ്എസ്സി രണ്ടാം തവണ പരിശോധന നടത്തിയത്
