
കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളിൽ 50 കോടിയോളം രൂപയുടെ നഷ്ടം
- മരുന്നും പിപിഇ കിറ്റുകളും കൂടുതൽ വിലയ്ക്ക് വാങ്ങിയത് നഷ്ടമുണ്ടാകാൻ കാരണമായെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ വിലയിരുത്തൽ.
തിരുവനന്തപുരം : കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളിൽ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഓഡിറ്റ് റിപ്പോർട്ടിൽ. N95 മാസ്ക് വാങ്ങിയതിൽ എട്ട് കോടിയുടേയും പിപിഇ കിറ്റ് വാങ്ങിയതിൽ അഞ്ച് കോടി രൂപയുടേയും നഷ്ടമുണ്ടായെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. മാസ്ക്, പിപിഇ കിറ്റുകൾ മുതലായവ വാങ്ങിയതിൽ നഷ്ടമുണ്ടായെന്ന് മുമ്പ് തന്നെ ആരോപണമുണ്ടായിരുന്നു. ഇത് ഒന്നുകൂടി ഉറപ്പിക്കുകയും കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഓഡിറ്റ് റിപ്പോർട്ട്. ഇത്തരം ഇടപാടുകളിൽ ക്രമക്കേടുണ്ടായി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
മരുന്നും പിപിഇ കിറ്റുകളും കൂടുതൽ വിലയ്ക്ക് വാങ്ങിയത് നഷ്ടമുണ്ടാകാൻ കാരണമായെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ വിലയിരുത്തൽ.74 പേജുകളുള്ള ഓഡിറ്റ് റിപ്പോർട്ടാണ് പുറത്തെത്തിയിരിക്കുന്നത്. വാങ്ങിയ വിലയേക്കാൾ കുറച്ചാണ് ഈ സാധനങ്ങളെല്ലാം വിൽക്കേണ്ടി വന്നത്. സ്റ്റോക്ക് പരിഗണിക്കാതെ മരുന്നുകൾ വാങ്ങിക്കൂട്ടിയെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയ മറ്റൊരു പ്രധാനകാര്യം. ഉപകരണങ്ങൾ കൈയിൽ കിട്ടുന്നതിന് മുമ്പുതന്നെ മുഴുവൻ തുകയും കമ്പനികൾക്ക് നൽകി. കൊവിഡ് കാലത്തിന് ശേഷവും ഇത്തരം ഇടപാടുകൾ നടന്നതായും പരാമർശമുണ്ട്.
