
‘ജനനായകൻ’ ചിത്രം ഇന്റർനെറ്റിൽ ചോർന്ന വിഷയത്തിൽ തമിഴ്നാട് പോലീസ് സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു
- ചിത്രത്തിന്റെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത 21 പേരെ പരാതിയിൽ പേരെടുത്ത് പരാമർശിച്ചിട്ടുണ്ട്.
ചെന്നൈ : നടൻ വിജയ് നായകനായ ‘ജനനായകൻ’ ചിത്രം ഇന്റർനെറ്റിൽ ചോർന്ന വിഷയത്തിൽ തമിഴ്നാട് പോലീസ് സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. കെവിഎൻ പ്രൊഡക്ഷൻസിലെ പ്രൊഡക്ഷൻ കൺട്രോളർ ആർ. ഉദയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ചിത്രത്തിന്റെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത 21 പേരെ പരാതിയിൽ പേരെടുത്ത് പരാമർശിച്ചിട്ടുണ്ട്. സിനിമയുടെ ടൈറ്റിൽ ഇൻട്രൊഡക്ഷൻ, ക്ലൈമാക്സ് ഭാഗങ്ങൾ ഉൾപ്പെടെയുള്ളവയാണ് ചോർന്നത്. സിനിമ ചോർന്നതിൽ തങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് തള്ളി.

സിനിമകൾ സുരക്ഷിതമായ കീ ഡെലിവറി മെസേജ് സംവിധാനം വഴിയാണ് കൈകാര്യം ചെയ്യുന്നതെന്നും പാസ്വേഡ് ഇല്ലാതെ ഇത് ആർക്കും കാണാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. മാർച്ച് 17-ന് തന്നെ സിനിമയുടെ ഡിജിറ്റൽ പാക്കേജ് അപേക്ഷകന് കൈമാറിയിരുന്നതായും അവർ അറിയിച്ചു.ഈ ചോർച്ച സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനത്തെയും റിലീസ് തന്ത്രങ്ങളെയും ബാധിക്കുമെന്ന് നിർമ്മാതാക്കൾ ഭയപ്പെടുന്നു. ചോർന്ന ദൃശ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും കുറ്റവാളികളുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിരവധി താരങ്ങൾ പൈറസിക്കെതിരെ കർശന നിലപാടുമായി രംഗത്തെത്തി.
