
കേരളത്തിലെ കോൺഗ്രസ് ഘടകത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പുനഃസംഘടന ഹൈക്കമാൻഡ് തൽക്കാലത്തേക്ക് മരവിപ്പിച്ചു
- സംസ്ഥാന നേതൃത്വത്തിൽ ഒരു സമവായത്തിലെത്താൻ കഴിയാത്തതിനെത്തുടർന്നാണ് എഐസിസിയുടെ തീരുമാനം
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് ഘടകത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പുനഃസംഘടന ഹൈക്കമാൻഡ് തൽക്കാലത്തേക്ക് മരവിപ്പിച്ചു. സംസ്ഥാന നേതൃത്വത്തിൽ ഒരു സമവായത്തിലെത്താൻ കഴിയാത്തതിനെത്തുടർന്നാണ് എഐസിസിയുടെ തീരുമാനം. നിലവിലുള്ള സ്ഥിതി തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, അജയ് തറയിൽ, എംകെ രാഘവൻ, ആൻറോ ആൻ്റണി, അടൂർ പ്രകാശ്, വിഎസ് ശിവകുമാർ, ടിഎൻ പ്രതാപൻ എന്നിവരുടെ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേട്ടത്. പുതിയ അധ്യക്ഷനായി ആരെ നിയമിക്കണം എന്ന കാര്യത്തിൽ സംസ്ഥാന നേതാക്കൾക്കിടയിൽ പൊതുവായ ഒരു ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു പ്രത്യേക പേര് അടിച്ചേൽപ്പിച്ചാൽ പാർട്ടിയിൽ പുതിയ രീതിയിലുള്ള വിഭാഗീയതയ്ക്ക് അത് കാരണമാകും എന്ന് ഹൈക്കമാൻഡ് ഭയപ്പെടുന്നു. മുഖ്യമന്ത്രി വിഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ആരുടെയും പേര് പരസ്യമായി പിന്തുണയ്ക്കാൻ തയ്യാറായിട്ടില്ല. പാർട്ടിയുടെ സൂക്ഷ്മമായ ഗ്രൂപ്പ് സമവാക്യങ്ങളെ ഇത് ബാധിക്കാതിരിക്കാനാണ് ഇരുവരും ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഒരു ദശാബ്ദത്തിനുശേഷം യുഡിഎഫ് സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയ പശ്ചാത്തലത്തിൽ, സംഘടനാ പുനഃസംഘടന വൈകരുതെന്ന് മുഖ്യമന്ത്രിയും ഭൂരിഭാഗം നേതാക്കളും വാദിക്കുന്നു. ഭരണത്തിലെ വിവാദങ്ങളെ പ്രതിരോധിക്കാൻ പാർട്ടി സംവിധാനത്തിന്റെ പൂർണ പിന്തുണ ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും മറ്റ് ഭാരവാഹികളും മന്ത്രിസഭയിലുള്ളതിനാൽ, ഭരണപരമായ ഉത്തരവാദിത്തങ്ങൾക്കൊപ്പം സംഘടനാ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം.കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡന്റുമാരും മന്ത്രിമാരായതും, നിരവധി ഡിസിസി പ്രസിഡൻ്റുമാർ എംഎൽഎമാരായതും പാർട്ടി സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. എങ്കിലും, തിരക്കിട്ട് തീരുമാനിച്ച് പാർട്ടിയിൽ പുതിയ പ്രതിസന്ധികൾ ഉണ്ടാക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്.
