
മഞ്ഞപ്പിത്തം; ജലപരിശോധനാ ഫലം വന്നു
- ഇ-കോളിയുടെ സാന്നിധ്യം വളരെ കൂടുതൽ
കോഴിക്കോട്: മഞ്ഞപ്പിത്തം പടരുന്ന കൊമ്മേരിയിൽ ശുദ്ധജല സ്രോതസ്സിൽ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലായി കണ്ടെത്തി. കോർപറേഷൻ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസം ഇവിടെ നിന്ന് വെള്ളത്തിൻ്റെ സാംപിൾ ജല അതോറിറ്റി ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നലെയാണ് ഇതിൻ്റെ ഫലം കോർപറേഷൻ ആരോഗ്യ വിഭാഗത്തിനു ലഭിച്ചത്.
പരിശോധനയ്ക്ക് അയച്ചിരുന്നത് പ്രാദേശിക കുടിവെള്ള പദ്ധതി വഴിയുള്ള കുടിവെള്ളമാണ്. വിഷയം ചർച്ച ചെയ്യാൻ വ്യാഴാഴ്ച രാവിലെ 10.30ന് കോർപറേഷൻ അടിയന്തര യോഗം വിളിച്ചിരുന്നു. കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ടി. കെ. മുനവർ റഹ്‌മാൻ,ജില്ലാ ആരോഗ്യ വിഭാഗം ടെക്നിക്കൽ അസിസ്‌റ്റന്റ് എന്നിവർ പ്രദേശത്ത് പരിശോധന നടത്തിയിട്ടുണ്ട് .

4 പേർക്ക് കൂടി മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തു . മഞ്ഞപ്പിത്ത ബാധയോടെ കഴിഞ്ഞ ഒന്നിനു ചികിത്സയിലായിരുന്നവരുടെ ഫലമാണ് ഇന്നലെ വന്നത്. മഞ്ഞപ്പിത്തം ബാധിച്ച് 25 പേരാണ് ചികിത്സയിലുള്ളത്.