
അടിപ്പാതകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം
- സർവീസ് റോഡിന് വീതി കുറഞ്ഞതാണ് ഇവിടെയുള്ള പ്രധാന പ്രശ്നം
കൊയിലാണ്ടി : കൊയിലാണ്ടി ബൈപ്പാസിൽ കൊല്ലം-മേപ്പയ്യൂർ റോഡിലെ അടിപ്പാതയിൽ വാഹനഗതാഗതം കുരുക്കിൽ. നിരവധി യാത്രക്കാർക്കാണ് ദുരിതം. അടിപ്പാതയുടെ നിർമ്മാണം ശരിയായ രീതിയിലല്ലെന്ന് തുടക്കത്തിലെ ആക്ഷേപമുയർന്നിരുന്നു. നിലവിലെ റോഡിൽ നിന്ന് മാറിയാണ് അടിപ്പാത നിർമ്മിച്ചത്. സർവീസ് റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെയാണ് ഗതാഗതം അടിപ്പാതയിലൂടെ മാറ്റിയത്. മഴപെയ്തതോടെ സർവീസ് റോഡിലും അടിപ്പാതയിലും ചെളി നിറഞ്ഞു. വെള്ളക്കെട്ടുമുണ്ട്. ക്വാറി വേസ്റ്റിട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. രണ്ട് ഭാഗത്ത് നിന്നും ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വന്നാൽ യാത്ര വഴിമുട്ടുന്ന സ്ഥിതിയാണ്. ഇരു ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്തതും പ്രശ്നമാണ്.

നിരവധി ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടിരുന്നു. സർവീസ് റോഡിന് വീതി കുറഞ്ഞതാണ് ഇവിടെയുള്ള പ്രധാന പ്രശനം. കൂടുതൽ സ്ഥലം ഏറ്റെടുത്ത് റോഡിന് വീതി കൂട്ടണമെന്ന ആവശ്യം അധികൃതർ അംഗീകരിച്ചതാണ്. എന്നാൽ ഇതുവരെ തുടർ നടപടിയായിട്ടില്ല. താൽക്കാലികമായി കണ്ണാടി സ്ഥാപിച്ച് മറവിന്റെ പ്രശ്നം പരിഹരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഓവുചാൽ
നിർമ്മാണ ജോലി പൂർത്തിയാവുമ്പോൾ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.