
ഓപ്പറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ
- ഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന ദേശീയ യുദ്ധസ്മാരകത്തിലാണ് കൊല്ലപ്പെട്ട ആറു സൈനികരുടെ പേരുകൾ ആലേഖനം ചെയ്തത്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്താനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണമായ ഓപ്പറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. ഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന ദേശീയ യുദ്ധസ്മാരകത്തിലാണ് കൊല്ലപ്പെട്ട ആറു സൈനികരുടെ പേരുകൾ ആലേഖനം ചെയ്തത്. ദേശീയ യുദ്ധസ്മാരക വെബ്സൈറ്റിലെ റോൾ ഓഫ് ഓണർ സെക്ഷനിലും പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അഞ്ച കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ചത്.

ഹെഡ്ക്വാർട്ടേഴ്സ് 10 ഇൻഫൻട്രി ബ്രിഗേഡിലെ സുബേദാർ മേജർ പവൻ കുമാർ, വീരചക്ര ബഹുമതി നേടിയ 4 ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രിയിലെ റൈഫിൾമാൻ സുനിൽ കുമാർ, 5 ഫീൽഡ് റെജിമെന്റിലെ ലാൻസ് നായിക് ദിനേഷ് കുമാർ, 851 ലൈറ്റ് റെജിമെന്റിലെ ഏവിയേഷൻ ടെക്നീഷ്യൻ മൂദ് മുരളിനായിക്, 237 ഫീൽഡ് വർക്ക്ഷോപ്പ് കമ്പനിയിലെ ഹവിൽദാർ സുനിൽ കുമാർ സിങ്, വായുസേനാ മെഡൽ ജേതാവായ 39 വിങിലെ സർജൻ്റ് സുരേന്ദ്ര കുമാർ എന്നിവരാണ് രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര യോദ്ധാക്കൾ.
2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിന്
തുടക്കമിട്ടത്.
